ചേർത്തല: സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസർ തുടരും. ജില്ലാ കമ്മറ്റിയിൽ നിന്ന് മൂന്നു പേരെ ഒഴിവാക്കി. ഡി ലക്ഷ്മണൻ ,ബി രാജേന്ദ്രൻ, വിശ്വംഭര പണിക്കർ എന്നിവരെയാണ് ഒഴിവാക്കിയത്. സംസ്ഥാന സമിതി അംഗം സജി ചെറിയാൻ ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവായി.
ആറ് പേരെ പുതുതായി ഉൾപ്പെടുത്തി. ചാരുംമൂട് ഏരിയ സെക്രട്ടറി ബി. ബിനു, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ആർ രാഹുൽ, പ്രസിഡന്റ് ജയിംസ് സാമുവൽ, കുട്ടനാട് ഏരിയ സെക്രട്ടറി ജി ഉണ്ണിക്കൃഷ്ണൻ, ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ, കർഷക സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവരെയാണ് ജില്ലാ കമ്മറ്റിയിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.
46 അംഗങ്ങളാണ് ജില്ലാ കമ്മറ്റിയിൽ ഉള്ളത്. പുതുതായി ഉൾപ്പെടുത്തിയവരെല്ലാം സജി ചെറിയാനെ അനുകൂലിക്കുന്നവരാണ്. സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രിയും എസ്ആർപിയും പങ്കെടുത്തു. ജില്ലാ സമ്മേളനത്തിൽ സിപിഐക്കെതിരെ വിമർശനം ഉയർന്നിരുന്നു. ചേർത്തലയിൽ മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയായതിനാൽ അംഗീകരിച്ചില്ലെന്നും ഒരു വിഭാഗം സിപിഐ പ്രവർത്തകർ അവസാന നിമിഷവും സജീവമായില്ലെന്നുമായിരുന്നു വിമർശനം. ആലപ്പുഴ ജില്ലയിൽ വിഭാഗീയത രൂക്ഷമെന്നാണ് സിപിഐഎം ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോർട്ട്. തകഴി, മാന്നാർ, ഹരിപ്പാട് സമ്മേളനങ്ങളിൽ വിഭാഗീയത പ്രതിഫലിച്ചു. ഹരിപ്പാട് വിഭാഗീയത പ്രത്യേകം പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്. അണികൾക്ക് ഇടയിലും നേതാക്കൾക്ക് ഇടയിലും മാനസിക ഐക്യം തകർന്നത് പ്രകടമാണെന്നും റിപ്പോർട്ട് അവതരിപ്പിച്ച പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. കുട്ടനാട്ടിലെ സ്ഥാനാർഥി സ്വീകാര്യനായിരുന്നില്ലെന്നും സംഘടനാ റിപ്പോർട്ടിലുണ്ട്.