തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്സോ കേസില്‍ നിയമനടപടി തുടരുമെന്ന് ആക്ഷന്‍ കൗൺസിൽ. അമ്മയെ പ്രതിയാക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ആക്ഷന്‍ കൗൺസിൽ ജനറല്‍ കണ്‍വീനര്‍ യു പ്രകാശ് മീഡിയവണിനോട് പറഞ്ഞു.
കേസിലെ എഫ്ഐആറില്‍ പരാതിക്കാരന്‍റെ സ്ഥാനത്ത് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണിന്‍റെ പേര് രേഖപ്പെടുത്തിയതില്‍ പോലീസിന് പിഴവ് സംഭവിച്ചതാണെന്ന് കണ്ടെത്തി. അമ്മയ്‌ക്കെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം പോക്‌സോ കോടതിയിൽ ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലൊണ് ആക്ഷന്‍ കൗണ്‍സിലിന്റെ നീക്കം.
സംസ്ഥാനത്ത് പോക്‌സോ കേസിൽ ആദ്യമായി ഒരു അമ്മ അറസ്റ്റിലായ സംഭവത്തിലാണ് നിർണായക വഴിത്തിരിവാണ് ഇന്നലെ സംഭവിച്ചത്. തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശിയായ സ്ത്രീയെ കഴിഞ്ഞ ഡിസംബർ 28നാണ് സ്വന്തം മകനെ പീഡിപ്പിച്ചെന്ന കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീയുടെ മുൻഭർത്താവിന്റെ പരാതിയുടെയും മകന്റെ മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇവർ 27 ദിവസം റിമാൻഡിൽ കിടന്നിരുന്നു.
പരാതിയിൽ ദുരൂഹതയുണ്ടെന്ന ഹർജിയിൽ ഹൈക്കോടതി നിർദേശപ്രകാരം നടന്ന അന്വേഷണത്തിലാണ് അമ്മയ്‌ക്കെതിരെ തെളിവില്ലെന്നു കണ്ടെത്തിയത്. മെഡിക്കൽ ബോർഡ് രൂപീകരിച്ച് കുട്ടിക്ക് നടത്തിയ വൈദ്യപരിശോധനയിൽ പീഡനത്തിന് തെളിവ് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെന്നാണ് വിവരം.