പത്തനംതിട്ട: സുഹൃത്ത് പീഡിപ്പിച്ചെന്ന പതിനാറ് വയസുകാരിയുടെ പരാതിയില്‍ പതിനേഴുകാരന്‍ അറസ്റ്റിൽ. പത്തനംതിട്ടയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെത്തിയാണ് യുവാവ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ പത്തനംതിട്ട പോക്സോ കോടതിയില്‍ ഹാജരാക്കി.
വീടിന്‍റെ മുകളിലുള്ള പെണ്‍കുട്ടിയുടെ മുറിയില്‍ കടന്നുകയറിയാണ് യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അപരിചിതന്‍റെ ശബ്ദം കേട്ട് പെണ്‍കുട്ടിയുടെ പിതാവ് മുകളിലത്തെ മുറിയില്‍ എത്തി നോക്കിയപ്പോഴാണ് യുവാവിനെ കണ്ടത്. തുടര്‍ന്ന് യുവാവിനെ തടയാന്‍ ശ്രമിച്ചെങ്കിലും, തള്ളിമാറ്റിയ ശേഷം ഓടി രക്ഷപെടുകയായിരുന്നു. പിന്നാലെ എത്തി യുവാവിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ബൈക്കില്‍ കയറി രക്ഷപെടുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്.
ഒരേ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയും യുവാവും പരസ്പരം അറിയാവുന്നവരാണ്. ഇതേ തുടര്‍ന്നാണ് യുവാവ് പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയതെന്ന് പറയപ്പെടുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടേയും പിതാവിന്റേയും മൊഴി പോലീസ് രേഖപ്പെടുത്തി. പതിനാറുകാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയതിനെ തുടര്‍ന്ന് പീഡനത്തിന് ഇരയായെന്ന് വ്യക്തമായി. ഇതോടെ 17 കാരനെതിരെ പൊലീസ് പോക്സോ ഉള്‍പ്പടെയുള്ള വകുപ്പ് ചേര്‍ത്ത് കേസെടുത്തു. പെണ്‍കുട്ടിയുടെ പിതാവിനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. യുവാവിന്റെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.