ഡൽഹി: കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ് ബിജെപിയിൽ ചേർ്നു. ഉത്തർപ്രദേശിൽ നിന്ന് രണ്ടുതവണ ലോക്സഭാ എംപിയായിരുന്നു പ്രസാദ്. രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കും ജിതിൻ പ്രസാദയുടെ കൂടുമാറ്റത്തിലൂടെ ടീമിലെ പ്രധാന അംഗത്തെയാണ് നഷ്ടമാകുന്നത്.
മധ്യ യുപിയിലെ ബ്രാഹ്മണ മുഖമായ പ്രസാദയുടെ വരവ് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. ബ്രാഹ്മണ സമൂഹത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ ജിതൻ പ്രസാദയിലൂടെ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
2004, 2009 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഷാജഹാൻപൂർ, ധൗറ മണ്ഡലങ്ങളിൽ നിന്നാണ് പ്രസാദ ലോക്സഭയിലേക്കെത്തിയത്. മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയുടെയും പി.വി നരസിംഹറാവുവിന്റെയും രാഷ്ട്രീയ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിരുന്ന കോൺഗ്രസ് നേതാവ് ജിതേന്ദ്ര പ്രസാദയുടെ മകനാണ് പ്രസാദ്.
അടുത്ത വർഷം ഫെബ്രുവരിയിലാണ് ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി എതിർ ചേരിയിലുളള പരമാവധി നേതാക്കളെ തങ്ങളുടെ പാളയത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായാണ് പ്രസാദയുടെ കൂടുമാറ്റമെന്നാണ് വിലയിരുത്തൽ.