ദില്ലി: പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്നയെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരി ഓയില്‍ ഒഴിച്ചു. കാണാതായ ജസ്നയെ കണ്ടെത്താന്‍ സജീവമായ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടാണ് ജസ്നയുടെ ബന്ധു ജസ്റ്റിസ് വി ഷേര്‍സിയുടെ കാറിന് നേരെ കരി ഓയില്‍ ഒഴിച്ചത്.
കോട്ടയം സ്വദേശിയായ ആര്. രഘുനാഥനാണ് ഹൈക്കോടതി ജഡ്ജിയുടെ വണ്ടിക്ക് നേരെ കരിഓയില്‍ ഒഴിച്ചത്. കൈയില്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധ മുദ്രാവാക്യവും വിളിച്ചാണ് ഇയാള്‍ ഹൈക്കോടതി ജഡ്ജിയുടെ വണ്ടി ആക്രമിച്ചത്. ഹൈക്കോടതിയുടെ പ്രവേശന കവാടത്തില്‍ വച്ചായിരുന്നു സംഭവം. തുടര്‍ന്ന് ഹൈക്കോടതിയിലെ സുരക്ഷാ ജീവനക്കാര്‍ ചേര്‍ന്ന് ആര്.രഘുനാഥനെ പിടികൂടി.
ഇയാളിപ്പോള്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണുള്ളത്. ഇയാള്‍ക്കൊപ്പം വേറേയും ചിലര്‍ പ്രതിഷേധിക്കാനുണ്ടായിരുന്നുവെന്ന് വിവരം. ഹൈക്കോടതി രജിസ്ട്രാര്‍ അടക്കം സംഭവസ്ഥലത്ത് എത്തി കാര്‍ പരിശോധിച്ചു.
ജസ്ന കേസില്‍ നടപടികള്‍ ഹൈക്കോടതിയില്‍ അനന്തമായി നീളുന്നതിലും ജസ്നയ്ക്കും കുടുംബത്തിനും നീതി കിട്ടാത്തതിലും പ്രതിഷേധിച്ചാണ് കരി ഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചതെന്നാണ് രഘുനാഥന് പൊലീസിനോട് പറഞ്ഞത് എന്നാണ് കിട്ടുന്ന വിവരം. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പത്തനംതിട്ടയില്‍ നിന്നും കാണാതായ ജെസ്ന മേരി ജെയിംസ് ന്റെ തിരോധനം കൊലപാതകം ആണെന്നും ഇതിനെകുറിച്ച് ഇയാള്‍ നല്കിയ പരാതികള്‍ പോലീസ് അധികാരികള്‍ അവഗണിച്ചു എന്നും ശെരിയായ അന്വേഷണം നടക്കുന്നില്ല അതിലുള്ള പ്രതിഷേധം ആയിട്ടാണ് കരി ഓയില്‍ ഒഴിച്ചത് എന്നുമാണ് ഇയാള്‍ അറിയിച്ചിട്ടുള്ളത്. ഇയാളെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയിട്ടുണ്ട്.ഹൈക്കോടതിയുടെ മെയിന്‍ ഗേറ്റിനു മുന്പില് നിന്നും 50 മീറ്റര്‍ മാറിയാണ് രാവിലെ 9.45 നു കരി ഓയില്‍ ഒഴിച്ചത്
രണ്ടാഴ്ച മുന്‍പ് ജസ്നയുടെ തിരോധാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഹര്‍ജിയിലെ ചില സാങ്കേതിക പ്രശ്നങ്ങള്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഈ ഹര്‍ജി പിന്‍വലിക്കപ്പെട്ടിരുന്നു. അന്ന് ഹര്‍ജി പരിഗണിച്ചത് ജസ്റ്റിസ് വി.ഷേര്‍സിയാണ്.
കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന ജസ്നാ ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു വീട്ടില്‍ നിന്ന് ഇറങ്ങിയത് 2018 മാര്‍ച്ചിലാണ്. എരുമേലി വരെ ജസ്ന ബസ്സില്‍ വന്നതിന് തെളിവുണ്ട് .പിന്നീട് ജസ്നയെ ആരും കണ്ടിട്ടില്ല.വെച്ചുച്ചിറ പൊലീസ് ആദ്യം അന്വേഷിച്ച കേസ് പിന്നീട് തിരുവല്ല ഡി.വൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷിച്ചു. വീടിന് സമീപത്തും വനങ്ങളിലുമെല്ലാം തിരച്ചില്‍ നടത്തി. ബംഗലൂരു, പൂനൈ ,മുംബൈ ,ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ ജസ്നയെ കണ്ടെന്ന രീതിയിലുള്ള വിവരങ്ങള്‍ വന്നതിനെ തുടര്‍ന്ന് ഇവിടങ്ങളിലും അന്വേഷണസംഘം പോയി. ലക്ഷ കണക്കിന് മൊബൈല്‍ഫോണ്‍ കോളുകളും പരിശോധിച്ചു എന്നതില്‍ ജസ്നയിലേക്ക് എത്തിച്ചേരാന്‍ ഇതൊന്നും പര്യാപ്തമായില്ല.
ജസ്നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പൊലീസ് പല തവണ ചോദ്യം ചെയ്തു. . അന്വേഷണത്തില്‍ തുമ്ബ് കണ്ടെത്താതെ വന്നതിനെ തുര്‍ന്ന് 2018 സെപ്തംബറില്‍ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു. നിരന്തര സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടും അന്വേഷണം മാത്രം എങ്ങുമെത്തിയില്ല.പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം പാരിതോഷികം ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല.
പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചതിനാല്‍ ജ്സനയെകുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് കുടുംബം. കാണാതായ ഒരാള്‍ക്ക് വേണ്ടി ഇത്രയും വിപുലമായ അന്വേഷണം നടത്തിയിട്ടും തുമ്ബുണ്ടാക്കാനായില്ലെന്ന നാണക്കേടിലായി പൊലീസ്. പത്തനംതിട്ട പൊലീസ് മേധാവിയായി കെജി സൈമണ്‍ വന്ന ശേഷം അന്വേഷണം വീണ്ടും ചൂടുപിടിക്കുകയും ജസ്നയെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ കിട്ടിയതായും വാര്‍ത്ത വന്നു. ജസ്ന ജീവനോടെയുണ്ടെന്നും വാര്‍ത്തകളുണ്ടായി. എന്നാല്‍ ഇതേക്കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്തലോ സ്ഥിരീകരണമോ തരാതെ കഴിഞ്ഞ മാസം 31-ന് കെജി സൈമണ്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു