ഗാന്ധിനഗര്‍ : മെഡിക്കല്‍ കോളജിനു സമീപം യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചുങ്കം മള്ളൂശ്ശേരി മര്യാത്തുരുത്ത് സെന്‍റ് തോമസ് എല്‍.പി സ്കൂളിന് സമീപം കളരിക്കല്‍ കാര്‍ത്തികയില്‍ (പടിഞ്ഞാറെ മുറിയില്‍) പരേതനായ രാജശേഖരന്റെയും വിജയമ്മയുടെയും മകന്‍ പ്രശാന്ത് രാജിന്റെ (36) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

കൊവിഡുമായി ബന്ധപ്പെട്ട് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ആരോഗ്യപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 10 ന് വീട്ടില്‍നിന്ന് ജോലിക്കുപോയ ഇദ്ദേഹം രാത്രി വൈകിയും തിരിച്ചെത്തിയില്ല. സ്വകാര്യ സ്ഥാപനത്തില്‍നിന്ന് വാടകക്കെടുത്ത ഇന്നോവ കാറില്‍ സ്വയം ഓടിച്ചാണ് ജോലിക്കുപോയിരുന്നത്. വൈകീട്ട് 5.30 വരെ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച്‌ ഓഫ് ആയി. തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഭാര്യയും ബന്ധുക്കളും ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കി. ഈ സമയം പ്രശാന്ത് വാടകക്കെടുത്ത ഇന്നോവ കാര്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനുമുന്നിലൂടെ കടന്നുപോയി. ശ്രദ്ധയില്‍പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ ഗാന്ധിനഗര്‍ ജങ്ഷനിലെ പെട്രോള്‍ പമ്പിന് സമീപം തടഞ്ഞ് കസ്റ്റഡിയിലെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാറില്‍ ഉണ്ടായിരുന്ന ആളെ ചോദ്യം ചെയ്തപ്പോള്‍ തന്റെ കാറാണെന്നും ഗൂഗിൾ സെര്‍ച്ചിലൂടെ കണ്ടെത്തി എടുക്കുകയായിരുന്നെന്നും താക്കോല്‍ കാറില്‍ തന്നെ ഉണ്ടായിരുന്നതായും പറഞ്ഞു. തുടര്‍ന്ന് കാര്‍ കിടന്ന സ്ഥലത്ത് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രി റോഡില്‍ നിന്ന് ചാത്തുണ്ണിപ്പാറക്കുപോകുന്ന വഴിയില്‍ അര കി.മീ. മാറി ആളൊഴിഞ്ഞ പ്രദേശത്ത് കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനു സമീപത്താണ് ഡോക്ടര്‍മാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സ്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കുമാറ്റി. വൈക്കം വെള്ളൂര്‍ സ്വദേശിനി പാര്‍വതിയാണ് ഭാര്യ. മക്കള്‍: അദ്വൈത് (നാല്), അര്‍ണവ് (ഒന്ന്).

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കള്‍ പറഞ്ഞു. പ്രശാന്തിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ലെന്നും, കൊവിഡ് കഴിഞ്ഞ് വിമാനയാത്ര തുടങ്ങുമ്പോൾ വിദേശത്ത് പോകാന്‍ തയാറായിരിക്കുകയായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. പ്രശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

എന്നാല്‍, പ്രശാന്ത് ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടറാണെന്ന വ്യാജേന വിദേശത്ത് ജോലി വാങ്ങിനല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്‌ പലരില്‍നിന്നായി വന്‍ തുക കൈപ്പറ്റിയെന്ന വിവരം കിട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജോലി ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇവരില്‍ ഒരാള്‍ പണം തിരികെ ആവശ്യപ്പെട്ടു. ഒമ്പത് ലക്ഷം രൂപയാണ് അയാള്‍ക്ക് നല്‍കാനുള്ളത്. തുക ശനിയാഴ്ച നല്‍കേണ്ടതായിരുന്നു. അത് സാധിക്കാതെ വന്നതിനാല്‍ സാനിറ്റൈസര്‍ ദേഹത്ത് ഒഴിച്ച്‌ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സൂചന. ആറു മാസത്തോളമായി വാടകക്കെടുത്ത കാറിന് 9000 രൂപ മാത്രമാണ് വാടക നല്‍കിയിട്ടുള്ളത്. കാറില്‍നിന്ന് സ്റ്റെതസ്കോപ് കിട്ടിയിട്ടുണ്ട്. ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്നും ഗാന്ധിനഗര്‍ എസ്.എച്ച്‌.ഒ സുരേഷ് വി. നായര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക