കൊല്ലം : റോഡരികിലിരുന്ന് കച്ചവടം നടത്തിയ വയോധികയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ച പോലീസിനെ ന്യായീകരിക്കുകയും കേരള പോലീസിനെതിരെ ആസൂത്രിതമായി ചിത്രീകരിച്ച വീഡിയോ ആണെന്നും ന്യായീകരിച്ച പോലീസിനെതിരെ രൂക്ഷ വിമര്‍ശനം. സംഭവം മാധ്യമങ്ങളുടെ മുന്നിലെത്തിച്ചതും, ചര്‍ച്ചയ്ക്ക് വഴിതെളിച്ചതും അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ ശ്രീദേവിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ആയിരുന്നു. വിഷയത്തില്‍ പ്രതികരിച്ച അദ്ദേഹത്തെ കേരള പോലീസ് പേജില്‍ ബ്ലോക്ക് ചെയ്തു.

ചിത്രീകരിക്കാനായി മേരിചേച്ചീ ആയിരക്കണക്കിന് രൂപയുടെ മീന്‍ വാങ്ങി നിലത്ത് കൊണ്ടു തട്ടിയോ? എന്നിട്ട് കരഞ്ഞുകൊണ്ട് അഭിനയിച്ചോ? എന്ന് ചോദിക്കുകയാണ് അദ്ദേഹം. ഔദ്യോഗിക വിശദീകരണം നല്‍കാന്‍ ആരാണ് ഈ വിഷയത്തില്‍ അന്വേഷണം നടത്തി പോലീസ് ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് നല്‍കിയതെന്ന് അദ്ദേഹം ചോദിക്കുന്നു. മേരി ചേച്ചിയുടെ മൊഴിയെടുക്കാതെ എന്ത് കോപ്പിലെ അന്വേഷണമാണ് നടത്തിയത് എന്ന് ഹരീഷ് തന്റെ ഫേസ്‌ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ ചോദിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

പിന്നെയും പട്ടിക്ക് മുറുമുറുപ്പ്; കേരളാ പൊലീസിലെ ഏതോ ക്രിമിനല്‍, മേരിയെന്ന പാവം സ്ത്രീയുടെ ആകെയുള്ള ജീവനോപാധി നശിപ്പിച്ച വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തപ്പോള്‍ പോലീസിന്റെ പേജിലും നാട്ടുകാര്‍ പ്രതികരിച്ചു. (ലോക്ഡൗണായത് നന്നായി, ഇല്ലെങ്കില്‍ നാട്ടുകാരുടെ കൈത്തരിപ്പ് പോലീസിലെ ആ ക്രിമിനല്‍ നേരിട്ടറിഞ്ഞേനെ.) ഇതുവരെ ഇത് യൂണിഫോമിന്റെ ബലത്തില്‍ ഒരാള്‍ ചെയ്ത കുറ്റമേ ആകുന്നുള്ളൂ. എന്നെയടക്കം പേജില്‍ ബ്ലോക്കി. ഇപ്പോള്‍ ഒഫീഷ്യല്‍ പേജില്‍ ന്യായീകരണം വന്നിട്ടുണ്ട്. അതായത് ക്രൈം ഒരാളില്‍ നിന്ന് പോലീസ് സേന ഔദ്യോഗികമായി ഏറ്റെടുത്തു. ഇപ്പോള്‍ മുതല്‍ ഇത് കേരളാ പോലീസും ജനങ്ങളും തമ്മിലുള്ള പ്രശ്നമാണ്.

സംഗതി വസ്തുതാവിരുദ്ധമാണ് എന്നാണ് ന്യായീകരണം. പോലീസ് നിയമനടപടി സ്വീകരിച്ചപ്പോള്‍ ആസൂത്രിതമായി ചിത്രീകരിച്ച വീഡിയോ ആണത്രേ !! ചിത്രീകരിക്കാനായി മേരിചേച്ചീ ആയിരക്കണക്കിന് രൂപയുടെ മീന്‍ വാങ്ങി നിലത്ത് കൊണ്ടു തട്ടിയോ?? എന്നിട്ട് കരഞ്ഞുകൊണ്ട് അഭിനയിച്ചോ? ആ കരച്ചില്‍ കണ്ടു കണ്ണ് നിറഞ്ഞവരില്‍ എന്നെപ്പോലെ ആയിരക്കണക്കിന് മനുഷ്യരുണ്ട്. ഇത്രയും നന്നായി അഭിനയിക്കുമെങ്കില്‍ മേരിചേച്ചിക്ക് മീന്‍ വില്‍ക്കാന്‍ പോകേണ്ടല്ലോ, അഭിനയിക്കാന്‍ പോയാല്‍ പോരേ? മേരിചേച്ചിയുടെ വീടിന്റെ വീഡിയോ ഈ പോസ്റ്റിലുണ്ട്. നിങ്ങള്‍ ഒന്ന് കാണുക. അതിദാരിദ്രം അകറ്റാന്‍ കര്‍മ്മ പദ്ധതി ആവിഷ്കരിക്കുന്ന പിണറായി സര്‍ക്കാരിന് ആദ്യ പേരായി ചേര്‍ക്കാന്‍ കഴിയുന്ന കുടുംബമാണ് ചോരുന്ന ഓലപ്പുരയില്‍ കഴിയുന്ന ഇവര്‍. നഷ്ടപ്പെട്ട ആ മത്സ്യത്തിന്റെ വില അടച്ചു തീര്‍ക്കാന്‍ ഇവര്‍ ഇനി എത്ര ദിവസം ജോലി ചെയ്താലാണ് !!!

ഇവരേപോലെ ഒരു പാവം സ്ത്രീ കേരളാ പോലീസിനെതിരെ ആസൂത്രിതമായി വീഡിയോ ഉണ്ടാക്കി എന്നൊക്കെ സൈബര്‍ തലസ്ഥാനത്തിരുന്നു എഴുതി വിടുന്നവന്റെ കൈ പുഴുത്തു പോകുമെടാ സാമദ്രോഹികളേ…. അവരുടെ കണ്ണുനീര്‍ സത്യമാണ്. നിന്റെയൊക്കെ ഏത് അധികാര കോട്ടകളെയും തകര്‍ക്കാന്‍ മാത്രം പ്രഹരശേഷിയുണ്ട് ആ കണ്ണുനീരിന്… അതിരിക്കട്ടെ, ഔദ്യോഗിക വിശദീകരണം നല്‍കാന്‍ ആരാണീ വിഷയത്തില്‍ അന്വേഷണം നടത്തി പോലീസ് ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് നല്‍കിയത്??? അവര്‍ മേരി ചേച്ചിയുടെ മൊഴിയെടുക്കാതെ എന്ത് കോപ്പിലെ അന്വേഷണമാണ് നടത്തിയത്? ഇതൊന്ന് അറിയണം. അതിനുള്ള RTI അപേക്ഷ നല്‍കുന്നുണ്ട്. ഒരു അന്വേഷണവും ഇല്ലാതെ തലസ്ഥാനത്ത് ഫേസ്‌ബുക്കില്‍ ഇരിക്കുന്നവന് ഉണ്ടായ വെളിപാട് ആണെങ്കില്‍ പോലീസിന്റെ സോഷ്യല്‍ മീഡിയ പേജിനു അക്കൗണ്ടബിലിറ്റി ഉണ്ടാക്കാന്‍ ഇന്നാട്ടിലെ നിയമവ്യവസ്ഥയില്‍ വഴിയുണ്ടോ എന്നൊന്ന് നോക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച്‌ പിന്നെയും പട്ടിക്കാണ് മുറുമുറുപ്പ് എന്നു പറഞ്ഞതുപോലെയാണ് കേരളാ പോലീസിന്റെ കാര്യം.. (മേരി ചേച്ചിയ്ക്ക് നിയമസഹായം നല്‍കും.ഒപ്പം ഈ മാസത്തെ വരുമാനത്തില്‍ നിന്ന് ഒരു പങ്ക് കൂടി നല്‍കും. ലൈഫ് പദ്ധതിയില്‍ ഇവരേ ഉള്‍പ്പെടുത്താല്‍ കഴിയില്ലേ ആവോ)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക