സംസ്ഥാനത്തെ 1057 സ്കൂളുകള്‍ ലഹരിമാഫിയയുടെ വലയിലാണെന്ന് പൊലീസ് ഇന്റലിജൻസ് റിപ്പോര്‍ട്ട്. പൊതുവിദ്യാലയങ്ങളും അണ്‍ എയ്ഡഡ് വിദ്യാലയങ്ങളും ഉള്‍പ്പെടെയാണിത്. വിദ്യാര്‍ത്ഥികളെ കാരിയര്‍മാരായി ദുരുപയോഗം ചെയ്യുന്നു. ലഹരി വില്പനയ്ക്ക് വനിതകളെയും നിയോഗിച്ചിട്ടുണ്ട്. ചില സ്കൂളുകള്‍ക്കുള്ളില്‍ ലഹരി സൂക്ഷിക്കാൻ പ്രത്യേക സ്ഥലമുണ്ടെന്നും സര്‍ക്കാരിനും എക്സൈസിനും നല്‍കിയ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്കൂളുകളുടെ പേര്, ലഹരി വില്‍ക്കുന്ന കടകള്‍, വ്യക്തികള്‍, വില്‍ക്കുന്ന ലഹരിവസ്തുക്കള്‍ എന്നിവയടക്കം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രൊഫഷണല്‍ കോളേജുകളുടെ പരിസരത്തും ലഹരി വില്പന വ്യാപകമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. വാട്സ് ആപ്പ് വഴി സൗഹൃദം സ്ഥാപിച്ചാണ് കാരിയറാക്കാൻ പറ്റുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നത്. പായ്‌ക്കറ്റിന് 200 മുതല്‍ 500 രൂപ വരെയാണ് വില.
ലഹരി നല്‍കി ചൂഷണത്തിന് ഇരയാക്കിയതായി കൗണ്‍സലിംഗില്‍ പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. എക്സൈസിന് കീഴിലുള്ള വിമുക്തി മിഷനില്‍ നാല് വര്‍ഷത്തിനിടെ ലഹരിയുമായി ബന്ധപ്പെട്ട കൗണ്‍സലിംഗ് തേടിയത് 12,000 പേരാണ്. ആയിരത്തോളം പേര്‍ 21 വയസില്‍ താഴെയുള്ളവരാണ്. വിമുക്തി മിഷന്റെ കണക്ക് പ്രകാരം തലസ്ഥാനത്താണ് കൂടുതല്‍ കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നത്. വീര്യമേറിയ പുതുതലമുറ ഡ്രഗ്ഗുകള്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉപയോഗിക്കുന്നത് എറണാകുളം ജില്ലയിലാണ്.