കുട്ടികളെക്കൊണ്ട് നഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ച കേസില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരായ തുടര്‍നടപടികള്‍ ഹൈകോടതി റദ്ദാക്കി. നഗ്ന ശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്ന വിഡിയോ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് പോക്സോ, ഐ.ടി ആക്ടിലെ വകുപ്പുകള്‍, ബാലനീതി നിയമത്തിലെ വകുപ്പുകള്‍ എന്നിവ ചുമത്തിയായിരുന്നു രഹന ഫാത്തിമക്കെതിരെ കേസെടുത്തിരുന്നത്. രഹന നല്‍കിയ ഹരജിയെ തുടര്‍ന്നാണ് കേസിലെ തുടര്‍നടപടികള്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് റദ്ദാക്കിയത്.
തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐ.ടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്. പോക്സോ വകുപ്പും ചുമത്തി. 14ഉം എട്ടും വയസുള്ള കുട്ടികളെ കൊണ്ടാണ് രഹന ഫാത്തിമ തന്‍റെ ശരീരത്തില്‍ ചിത്രം വരപ്പിച്ച് വിഡിയോ ചിത്രീകരിച്ചത്.
കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിന്‍റെ ഭാഗമെന്നായിരുന്നു വിശദീകരണം. കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കാൻ പ്രതിക്ക് അവകാശമുണ്ടെങ്കിലും അത് ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നതിലൂടെ കുറ്റക്കാരിയായിരിക്കുകയാണെന്ന് നേരത്തെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈകോടതി പറഞ്ഞിരുന്നു. പിന്നീട് ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളിയിരുന്നു.