തൃശൂര്‍ ആര്‍ച്ച് ബിഷപ്പും എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കൊച്ചി നെടുമ്ബാശ്ശേരിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. അരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു നിന്നു.
രാജ്യത്ത് ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയായതായിട്ടാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷൻ പി കെ കൃഷ്ണദാസ്, പാര്‍ട്ടി ഓര്‍ഗനൈസിങ് സെക്രട്ടറി എം ഗണേശന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. തൃശൂര്‍ ജൂബിലി മിഷന്‍ ഡയറക്ടര്‍ ഫാ. റെനി, ഫാ.അലക്സ് മാപ്രാണി എന്നിവരും ആര്‍ച്ച് ബിഷപ്പിനൊപ്പമുണ്ടായിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ക്രിസ്തീയ സഭകളുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായി പാര്‍ട്ടി സംസ്ഥാന നേതാക്കളും ക്രിസ്തീയ പുരോഹിതന്മാരെ സന്ദര്‍ശിച്ചിരുന്നു. എന്നാൽ കർണാടകയിൽ ബിജെപിയുടെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലും, മണിപ്പൂരിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലും ക്രൈസ്തവസഭ നേതൃത്വത്തിന്റെ ബിജെപി അനുകൂല നിലപാടിൽ വിശ്വാസികൾക്കിടയിൽ നിന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. ബിജെപിയുടെ മിഷൻ കേരളക്കും അതുകൊണ്ടുതന്നെ ഈ സംഭവവികാസങ്ങൾ തിരിച്ചടിയാണ്. ഇതിനിടെ നടന്ന കൂടിക്കാഴ്ചയ്ക്ക് അതുകൊണ്ടുതന്നെ രാഷ്ട്രീയ മാനങ്ങൾ ഉണ്ടെന്ന് വ്യക്തം