കോട്ടയം ബിലീവേഴ്‌സ് ചര്‍ച്ച് മേധാവിയും തിരുവല്ല ബിലീവേഴ്‌സ് ആശുപത്രി ഉടമയുമായ കെ.പി യോഹന്നാന്റെ സഹോദരൻ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. ബിലീവേഴ്‌സ് ചര്‍ച്ച് ആശുപത്രിയില്‍ എം.ബി.ബി.എസിന് സീറ്റ് നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസിലാണ് പത്തനംതിട്ട നിരണം പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പത്തനംതിട്ട തിരുവല്ല നിരണം തോട്ടടി- വട്ടടി ഭാഗത്ത് കടുപ്പിലാറില്‍ വീട്ടില്‍ കെ.പി പുന്നൂസിനെയാണ് (80) കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കോട്ടയം പുതുപ്പള്ളി സ്വദേശിയായ മധ്യവസ്കനില്‍ നിന്നും പണം തട്ടിയെടുത്തതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മകള്‍ക്ക് ബിലിവേഴ്‌സ് ചര്‍ച്ച് ഹോസ്പിറ്റലില്‍ സ്‌പോട്ട് അഡ്മിഷനില്‍ എം.ബി.ബി.എസിന് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ കബളിപ്പിച്ച് വാങ്ങിച്ചെടുക്കുകയായിരുന്നുവെന്നാണ് പരാതി. ഇയാള്‍ പറഞ്ഞതിൻ പ്രകാരം മധ്യവയസ്‌കൻ പലതവണയായി 25 ലക്ഷം രൂപ പുന്നൂസിന് അയച്ചു കൊടുക്കുകയും ചെയ്തു. എന്നാല്‍ പുന്നൂസ് ഇയാളുടെ മകള്‍ക്ക് എം.ബി.ബി. എസിന് സീറ്റ് തരപ്പെടുത്തി കൊടുക്കാതിരിക്കുകയും, പണം തിരികെ നല്‍കാതെയും കബളിപ്പിക്കുകയായിരുന്നു. ഇയാളുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.