സ്‌റ്റേജ് ഷോക്കിടെ പ്രശസ്ത ഭോജ്പുരി ഗായിക നിഷ ഉപാധ്യായയ്ക്ക് വെടിയേറ്റു. ബീഹാറിലെ സരണ്‍ ജില്ലയിലെ സെൻദുര്‍വ ഗ്രാമത്തില്‍ നടന്ന സ്‌റ്റേജ് ഷോക്കിടെയായിരുന്നു വെടിയേറ്റതെന്ന് പൊലീസ് വ്യക്തമാക്കി. വെടിയേറ്റ നിഷ ഉപാധ്യായയെ പട്നയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗായികയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ഷോയില്‍ നിന്നുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. പരിപാടിക്കിടെ ചിലര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെയായിരുന്നു നിഷയുടെ കാലില്‍ ബുള്ളറ്റ് കൊണ്ടത്. ഉടൻ തന്നെ ഗായിക സംഭവസ്ഥലത്ത് വീണു. വെടിവെച്ച ആളുകള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ബിഹാറിലെ അറിയപ്പെടുന്ന ഗായികയാണ് നിഷ. സരണ്‍ ജില്ലയിലെ ഗാര്‍ഖ ഗൗഹര്‍ ബസന്ത് സ്വദേശിനിയാണിവര്‍. സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്നുംജന്ത ബസാര്‍ സ്റ്റേഷൻ ഹൗസ് ഓഫീസര്‍ നസറുദ്ദീൻ ഖാൻ എൻ.ഡി.ടി.വിയോട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
വെടിവെപ്പിനെ കലാ-സാംസ്‌കാരിക മന്ത്രി ജിതേന്ദ്ര കുമാര്‍ റായ് അപലപിച്ചു. ആഘോഷവേളകളില്‍ നടക്കുന്ന വെ വെടിവയ്പ്പ് ക്രിമിനല്‍ കുറ്റമാണെന്നും ജനങ്ങള്‍ അത് മനസ്സിലാക്കണമെന്നും മന്ത്രി പിടിഐയോട് പറഞ്ഞു. കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുക്കും. പൊതുയോഗങ്ങള്‍, മതസ്ഥലങ്ങള്‍, കല്യാണങ്ങള്‍ അല്ലെങ്കില്‍ മറ്റ് ചടങ്ങുകള്‍ എന്നിവയില്‍ ലൈസൻസുള്ള തോക്കുകള്‍ ഉപയോഗിച്ച് പോലും ആഘോഷപൂര്‍വം വെടിവയ്ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ആളുകള്‍ അറിഞ്ഞിരിക്കണം. പ്രതികള്‍ ആരായാലും ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.