ജോര്‍ദാൻ കിരീടാവകാശിയുടെ ഭാര്യയായി സൗദി അറേബ്യൻ സുന്ദരി. ജോര്‍ദാൻ കിരീടാവകാശി ഹുസൈൻ രാജകുമാരനാണ് സൗദിയിലെ പ്രമുഖ വ്യവസായ കുടുംബത്തില്‍ നിന്നുള്ള രജ്‌വ അല്‍സെയ്ഫിനെ ജീവിതസഖിയാക്കിയത്. ജോര്‍ദാൻ തലസ്ഥാനമായ അമ്മാനിലെ സെഹ്റാൻ കൊട്ടാരത്തില്‍ വച്ചായിരുന്നു രാജകീയ വിവാഹം.
വിവാഹച്ചടങ്ങില്‍ യുഎസ് പ്രഥമ വനിത ജില്‍ ബൈഡൻ, ബ്രിട്ടനിലെ വില്യം രാജകുമാരൻ, ഭാര്യ കെയ്റ്റ് എന്നിവര്‍ അടക്കം 140 അതിഥികള്‍ പങ്കെടുത്തു. വിവാഹച്ചടങ്ങും ആഘോഷപരിപാടികളും രാജ്യമെങ്ങും വലിയ സ്ക്രീനുകളില്‍ തല്‍സമയം സംപ്രേഷണം ചെയ്തു. കൊട്ടാരത്തിന് പുറത്തു കൂടിയിരുന്ന ജനക്കൂട്ടം ഹുസൈൻ രാജകുമാരനേയും രജ്‌വ അല്‍സെയ്ഫിനേയും കയ്യടികളോടെയാണ് എതിരേറ്റത്.
29കാരിയായ രജ്‌വ സൗദി ആര്‍ക്കിടെക്ടാണ്. ന്യൂയോര്‍ക്കില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. വിവാഹത്തോടെ രജ്‌വ ജോര്‍ദാൻ രാജകുമാരി പദവി ലഭിച്ചു. 28കാരനായ ഹുസൈൻ രാജാവായി അധികാരത്തിലേറുന്നതോടെ രാജ്യത്തെ രാജ്ഞിയാവും. സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാന്റെ ബന്ധുകൂടിയാണ് രജ്‌വ. രജ്‌വയുടെ മാതാവ് സൗദി ഭരണാധികാരിയായ സല്‍മാൻ രാജാവിന്റെ കുടുംബാംഗമാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ റിയാദിലായിരുന്നു വിവാഹനിശ്ചയം. ഈ വിവാഹത്തോടെ സൗദിയും ജോര്‍ദാനും തമ്മില്‍ പുതിയ ബന്ധത്തിനും തുടക്കമാകും.