തിരുവനന്തപുരം മാറനല്ലൂരില്‍ പൊലീസുകാരന്റെ പേരെഴുതിവച്ച ശേഷം എൻ എസ് എസ് കരയോഗം പ്രസിഡന്റ് ജീവനൊടുക്കി. എരുത്താവൂര്‍ എൻഎസ്‌എസ് കരയോഗം പ്രസിഡന്റ് അജയകുമാറാണ് ജീവനൊടുക്കിയത്. പേട്ട ക്രൈംബ്രാഞ്ച് യൂണിറ്റ് ഡ്രൈവര്‍ കെ. സന്ദീപിൻറെ പേരു എഴുതിവച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു.
പൊലീസുകാരന്റെ പേരെഴുതിവച്ച ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കുറിപ്പില്‍ കള്ളക്കേസില്‍ കുടുക്കിയെന്നാണ് അജയകുമാര്‍ ആരോപിക്കുന്നത്.കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് കരയോഗം ഓഫിസില്‍ അജയകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വസ്തു തര്‍ക്കത്തില്‍ സന്ദീപും പിതാവും ചേര്‍ന്ന് അജയകുമാറിനെ മര്‍ദിച്ചിരുന്നു. അതില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ സന്ദീപിന്റെ അമ്മയെ ഉപദ്രവിച്ചെന്ന പേരില്‍ അജയകുമാറിനെതിരെ പീഡനവും വധശ്രമവും ചേര്‍ത്ത് കേസെടുക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് അജയകുമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പക്ഷെ പീഡനക്കേസിലെ പ്രതിയെന്ന് സന്ദീപ് പ്രചരിപ്പിച്ചതും അധിക്ഷേപിച്ചതും മാനസികമായി തളര്‍ത്തിയെന്നാണ് ആരോപണം. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ സന്ദീപും മാറനല്ലൂര്‍ പൊലീസും ചേര്‍ന്ന് പീഡനം ഉള്‍പ്പടെയുള്ള കള്ളക്കേസില്‍ കുടുക്കിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അജയകുമാറിന്റെ കുടുംബം ആരോപിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈൻ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).