മൈസൂരുവില്‍ മലയാളി യുവാവിനെ കെട്ടിട നിര്‍മാണത്തിനെടുത്ത കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഹെബ്ബാള്‍ വ്യവസായ മേഖലയിലെ ചെറിയാൻ ഫാബ്രിക്കേറ്റേഴ്സ് ഉടമ മൈസൂരു വിജയനഗര്‍ സെക്കൻഡ് സ്റ്റേജില്‍ താമസിക്കുന്ന തൃശൂര്‍ പട്ടിക്കാട് കൈപ്പനാല്‍ കെ.എം. ചെറിയാന്റെ മകൻ ക്രിസ്റ്റോ ചെറിയാനാണ് (35) മരിച്ചത്. ഞായറാഴ്ച രാവിലെ വിജയനഗര്‍ ലേണേഴ്സ് കോളജിന് സമീപത്ത് അപ്പാര്‍ട്മെന്റ് നിര്‍മാണത്തിനായി പൈലിങ് നടത്തിയ കുഴിയില്‍വീണ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വര്‍ഷങ്ങളായി കുടുംബസമേതം വിജയനഗറില്‍ താമസിക്കുകയാണ് ക്രിസ്റ്റോയുടെ കുടുംബം.പിതാവിന്റെ വ്യവസായ സ്ഥാപനത്തിലായിരുന്നു ജോലി.പിതാവുമായി സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നതായാണ് വിവരം. മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ക്രിസ്റ്റോയുടെ ഭാര്യാപിതാവ് തമിഴ്നാട് നീലഗിരി അമ്ബലമൂല കണ്ണമ്ബുറത്ത് കെ.കെ. അബ്രഹാം മൈസൂരു സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
നാലടി മാത്രം താഴ്ചയുള്ള കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.ഇതിനാല്‍ തന്നെ കുഴിയില്‍ വീണാണ് മരണമെന്നത് അവിശ്വസനീയമാണ്.തലക്കുപിറകില്‍ രക്തം വന്ന രൂപത്തില്‍ മുറിപ്പാട് ഉണ്ടായിരുന്നതായും കെ.കെ. അബ്രഹാം ആരോപിക്കുന്നു. അപ്പനുമായിട്ടുണ്ടായ ചില പ്രശ്നത്തെത്തുടര്‍ന്ന് ഭാര്യക്കും മകനുമൊപ്പം മാറി താമസിക്കുകയായിരുന്ന ക്രിസ്റ്റോക്ക് പുറത്ത് ആരുമായിട്ടും ശത്രുത്ര ഉണ്ടായിരുന്നില്ല.ഇതിനാല്‍ തന്നെ മരണത്തില്‍ ദുരൂഹതയുണ്ട്.മരണം കൊലപാതകമാണെന്ന സംശയമുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും അബ്രഹാം പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.