വടക്കുന്നാഥന്റെ തെക്കേനടയുടെ സമീപം നട്ട അത്യപൂര്‍വ്വമായ ശിവകുണ്ഡല മരം പൂത്തു . കൈജീലിയ പിന്നാറ്റ” എന്ന ശാസ്ത്രീയ നാമമുള്ള ആഫ്രിക്കൻ പ്രദേശങ്ങളില്‍ കാണുന്ന മരം ഫാ. ഡോ.ഫ്രാൻസിസ് ആലപ്പാട്ട് ആണ് ഇവിടെ നട്ടത് .ഏറെ വര്‍ഷങ്ങളായി സസ്യശാസ്ത്ര വിദ്യാര്‍ത്ഥികളുടെ പഠനവിഷയമായിരുന്ന പഴയ കൈജീലിയ മരം മറിഞ്ഞുവീണ് നശിച്ചപ്പോള്‍ എല്ലാവര്‍ക്കും വലിയ വേദനയായിരുന്നു. ആലപ്പാട്ടച്ചൻ അതിന്റെ ഒരു തൈ ലഭിക്കാൻ പലയിടങ്ങളിലും അന്വേഷിച്ചു.
അന്വേഷണത്തിനൊടുവില്‍ പീച്ചി കെഎഫ്‌ആര്‍ഐ കേന്ദ്രത്തിലെ ഡോക്ടര്‍ സുജനപാലും ഡോക്ടര്‍ ഒ. എല്‍ പയസും ചേര്‍ന്ന് ബെംഗളൂരുവില്‍ നിന്ന് അച്ചന് ഒരു തൈ കൊണ്ടുവന്നു കൊടുത്തു. 2011 ജനുവരി ഒന്നാം തീയതി മന്ത്രി കെ.പി. രാജേന്ദ്രൻ, അന്നത്തെ ജില്ലാ കളക്ടര്‍ പ്രേമചന്ദ്രക്കുറുപ്പ്, ദേവസ്വം ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നശിച്ചുപോയ വൃക്ഷത്തിന്റെ സ്ഥലത്തുതന്നെ പുതിയ തൈവച്ചു.
നനച്ചു വളര്‍ത്താനും പൂരങ്ങളില്‍ ചവിട്ടി ഒടിഞ്ഞു പോകാതിരിക്കാനും വലിയ സുരക്ഷയാണ് മരത്തിന് നല്‍കിയിരുന്നത്. കുമ്ബളങ്ങയുടെ വലുപ്പമുള്ള ഒരു കായും ഇതിലുണ്ടായി. ഇതറിഞ്ഞ അച്ചൻ താൻ നട്ടുവളര്‍ത്തിയ മരത്തിന്റെ ഫലം കാണാൻ പരസഹായത്തോടെ പൂരപ്പറമ്ബിലെത്തുകയായിരുന്നു. വൃക്ഷം സംരക്ഷിക്കപ്പെടണമെന്ന ഉപദേശവും നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.