മുസ്ലീം ലീഗിനെതിരെ ബദല്‍ നീക്കം ശക്തമാക്കി ലീഗ് വിമതര്‍. ഇതിന്റെ ഭാഗമായി ലീഗ് വിമതര്‍ കോഴിക്കോട്ട് മുസ്ലീം സംഘടനകളുടെ യോഗം ചേരുകയും ചെയ്തു. യോഗത്തില്‍ സമസ്ത എ പി, ഇകെ വിഭാഗവും പി ഡി പി, ഐഎന്‍എല്‍ തുടങ്ങിയ പാര്‍ട്ടികളും പങ്കെടുത്തു. മുസ്ലീം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു യോഗം.

യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും ഹൈദരലി തങ്ങളുടെ മകനുമായ മുഈനലി തങ്ങളാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. മുസ്ലീം ലീഗില്‍ നിന്ന് പുറത്താക്കിയവരും യോഗത്തില്‍ പങ്കെടുത്തു. മലബാറിലെ പ്ലസ് ടു സീറ്റ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പരാതി അറിയിക്കാന്‍ ആണ് യോഗം തീരുമാനിച്ചിരിക്കുന്നത്. നേരത്തെ മലബാറിലെ പ്ലസ് ടു സീറ്റ് വിഷയത്തില്‍ സമരത്തിലേക്ക് കടക്കും എന്ന് മുസ്ലീം ലീഗ് അറിയിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതേ വിഷയത്തില്‍ യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ അടക്കം പങ്കെടുത്ത യോഗം മുസ്ലീം ലീഗ് നേതൃത്വത്തേയും അമ്ബരപ്പിച്ചിരിക്കുകയാണ്. ബാഫഖി തങ്ങളുടെ മകന്‍ ഹംസാ ബാഫഖി തങ്ങളായിരുന്നു ഉദ്ഘാടനം. മലബാറിലെ പ്ലസ് ടു വിഷയത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കാനായി പുതിയ സമിതിക്കും രൂപം നല്‍കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. പുതിയ ബാച്ചുകള്‍ അനുവദിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ മുഖ്യമന്ത്രിയെ സമിതിയിലെ അംഗങ്ങള്‍ നേരില്‍ കാണും.

മലബാറിലെ പ്ലസ് ടു സീറ്റ് വിഷയത്തില്‍ ഇവര്‍ നല്‍കുന്ന പരാതി പരിഗണിക്കപ്പെട്ടാല്‍ സമരം പ്രഖ്യാപിച്ച മുസ്ലീം ലീഗിനെ സംബന്ധിച്ച്‌ വലിയ തിരിച്ചടിയായിരിക്കും. ഇതോടൊപ്പം സമുദായ സംഘടനകളുടെ ഐക്യത്തിനു വേണ്ടി പ്രത്യേകം യോഗം വിളിക്കാനും തീരുമാനമായി. മുസ്ലീം ലീഗില്‍ നിന്നും നടപടി നേരിട്ട കെ എസ് ഹംസയെ കൂടാതെ എം എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ലത്തീഫ് തുറയൂര്‍, പി പി ഷൈജല്‍, എ പി അബ്ദുസമദ് തുടങ്ങിയവരും പുതിയ നീക്കത്തിന് പിന്നിലുണ്ട്.

കെ എസ് ഹംസയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്റെ കണ്‍വീനര്‍. മുഈനലി തങ്ങളെ ഈ യോഗത്തില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ മുസ്ലീം ലീഗ് അവസാന നിമിഷം ശ്രമം നടത്തിയിരുന്നതായാണ് വിവരം. നേരത്തെ ചന്ദ്രിക വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് എതിരെ പരസ്യമായി രംഗത്തെത്തിയ ആളാണ് മുഈനലി. അതേസമയം പെരിന്തല്‍മണ്ണയില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച കെ പി എം മുസ്തഫയും ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക