മലയാളത്തിലെ പ്രമുഖ ഓൺലൈൻ മാധ്യമ സ്ഥാപനമായ മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്‌കറിയയ്ക്കെതിരെ ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ വച്ച് ആക്രമണം. കേരളത്തിലേക്ക് വരാനായി വിമാനത്താവളത്തിലെത്തിയ ഷാജൻ സ്‌കറിയക്കെതിരെ വിദേശ മലയാളിയാണ് ആക്രമണം നടത്തിയത് എന്നാണ് സൂചനകള്‍. പിന്നാലെ നടന്ന് യാതൊരു പ്രകോപനവും ഇല്ലാതെ ഇയാൾ ഷാജൻ സ്കറിയയെ അസഭ്യം പറയുന്ന വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്.
ചീത്തവിളി അസഹ്യമായതോടെ ഷാജൻ സ്കറിയ സെക്യൂരിറ്റി ജീവനക്കാരുടെ സഹായം തേടുകയും അസഭ്യം പറയുന്ന ആളുടെ ഫോൺ തട്ടിത്തെറിപ്പിക്കുകയും ചെയ്തു. സെക്യൂരിറ്റിയുടെ സഹായത്തോടെയാണ് ഷാജൻ സ്‌കറിയ തന്റെ പെട്ടികള്‍ ഉള്‍പ്പെടെ തിരിച്ചെടുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മറുനാടൻ പ്രസിദ്ധീകരിച്ച ചില വാര്‍ത്തകള്‍ സംബന്ധിച്ച് നേരത്തെ ഷാജനുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്ന വിദേശ മലയാളിയാണ് ആക്രമത്തിന് പിന്നിലെന്നാണ് സൂചന. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ ബാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.
ആഘോഷമാക്കി മറുനാടൻ വിരുദ്ധർ
ഷാജൻ സ്കറിയ ആക്രമിക്കപ്പെട്ടു എന്ന വാർത്തയെ ആഘോഷമാക്കുകയാണ് മറുനാടൻ മലയാളി വിരുദ്ധരായിട്ടുള്ള ഒരുപറ്റം ആളുകൾ. സിപിഎം സൈബർ പ്രൊഫൈലുകളും, മതതീവ്രത മുഖമുദ്രയാക്കിയ പ്രൊഫൈലുകളും എല്ലാം ഈ കൂട്ടത്തിലുണ്ട്. നിർഭയം വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഒരു മാധ്യമ സ്ഥാപനത്തിൻറെ ചീഫ് എഡിറ്റർ വിദേശത്ത് വച്ച് ആക്രമിക്കപ്പെട്ട സംഭവം പോലും വ്യക്തിവിരോധത്തിന്റെ പേരിൽ, അല്ലെങ്കിൽ അയാളുടെ നിലപാടുകളോടും വാർത്തകളോടുമുള്ള അസഹിഷ്ണുതയുടെ പേരിൽ ആഘോഷമാക്കുമ്പോൾ അത് സാംസ്കാരിക കേരളത്തിന് തന്നെ ലജ്ജാകരമാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല.