ലോകത്തിലെ ഏറ്റവും സമ്ബന്നമായ ക്രിക്കറ്റ് ബോര്‍ഡാണ് ബിസിസിഐ. എല്ലാ വര്‍ഷവും ഐപിഎലിലൂടെ ബിസിസിഐ കോടികള്‍ ഉണ്ടാക്കുന്നു.ഈ വര്‍ഷം മീഡിയ റൈറ്റ്സിലൂടെ മാത്രം ബിസിസിഐയ്ക്ക് ലഭിച്ചത് 48,390 കോടി രൂപ. ഇതില്‍ നിന്ന് എത്ര രൂപ നികുതി അടച്ചിട്ടുണ്ടാവും? അതറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും, പൂജ്യം!
ഇത്രയധികം പണം സമ്ബാദിച്ചിട്ടും ഒരു രൂപ പോലും ബിസിസിഐ നികുതി അടയ്ക്കാത്തതിനു കാരണം ബിസിസിഐ ഒരു ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായതുകൊണ്ടാണ്. 1996ലാണ് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായി ബിസിസിഐയെ രജിസ്റ്റര്‍ ചെയ്യുന്നത്. ജീവകാരുണ്യ സ്ഥാപനമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതുകൊണ്ടാണ് ബിസിസിഐ നികുതിയില്‍ നിന്ന് രക്ഷപ്പെടുന്നത്. 1961ലെ ഇൻകം ടാക്സ് ആക്‌ട് പ്രകാരം ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്ക് നികുതി നല്‍കേണ്ടതില്ല.
സുപ്രീം കോടതി അംഗീകരിച്ച ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തുന്നതിനായി അതിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ (എംഒഎ) വരുത്തിയ ഭേദഗതികളുടെ പശ്ചാത്തലത്തില്‍ പുതിയ രജിസ്ട്രേഷന് അപേക്ഷിച്ചപ്പോള്‍ അതിന്റെ നില തര്‍ക്കമായി. 2021ല്‍, സുപ്രിം കോടതി നിയമിച്ച ലോധ കമ്മിറ്റിയുടെ ശുപാര്‍ശകളുടെ പശ്ചാത്തലത്തില്‍ വീണ്ടും ബിസിസിഐ രജിസ്ട്രേഷന് അപേക്ഷിക്കേണ്ടിവന്നു. ഈ സമയത്ത് ബിസിസിഐ നികുതി നല്‍കാത്തത് ചോദ്യം ചെയ്യപ്പെട്ടു. ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്ക് നികുതി അടയ്ക്കേണ്ടതില്ലെങ്കിലും പൊതുജനത്തിന് ഉപകാരപ്രദമാകുന്ന എന്തെങ്കിലും പ്രമോട്ട് ചെയ്യാനല്ലാതെ ഒരു വാണിജ്യ ഇടപാട് നടത്താൻ പാടില്ലെന്ന് നിയമം അനുശാസിക്കുന്നു. ഇത് മുൻനിര്‍ത്തിയാണ് ഇൻകം ടാക്സ് ഡിപ്പാര്‍ട്ട്മെൻ്റ് ബിസിസിഐയെ ചോദ്യം ചെയ്തത്.
എന്നാല്‍, ഐപിഎല്‍ നടത്തുന്നത് ക്രിക്കറ്റിനെ പ്രമോട്ട് ചെയ്യാനാണെന്ന് ബിസിസിഐ ഇൻകം ടാക്സ് അപ്പെലറ്റ് ട്രൈബ്യൂണലില്‍ നിവേദനം സമര്‍പ്പിച്ചു. അതുകൊണ്ട് തന്നെ ഐപിഎല്‍ വരുമാനത്തെ നികുതിയില്‍ നിന്ന് മാറ്റണമെന്നും ബിസിസിഐ അവകാശപ്പെട്ടു. ഈ അപേക്ഷയെ ട്രൈബ്യൂണല്‍ അംഗീകരിക്കുകയും ചെയ്തു. സാങ്കേതികമായി ബിസിസിഐയുടെ വാദം ശരിവച്ചുകൊണ്ടാണ് ട്രൈബ്യൂണല്‍ അപേക്ഷയെ അംഗീകരിച്ചത്. ഐപിഎല്‍ ടൂര്‍ണമെന്റ് നടത്തുന്നതിലൂടെ ലഭിക്കുന്ന അധിക വരുമാനം ഉള്‍പ്പെടെ ബിസിസിഐയുടെ ഉടമസ്ഥതയിലുള്ള പണം മുഴുവൻ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനാണ് വിനിയോഗിക്കേണ്ടതെന്ന് ഉത്തരവില്‍ പറയുന്നു.
അതേസമയം, ഐസിസിയ്ക്ക് ഇങ്ങനെ ഒരു പരിഗണനയില്ല. ഇക്കൊല്ലം നടക്കുന്ന ഏകദിന ലോകകപ്പില്‍ ഐസിസിയ്ക്ക് ബിസിസിഐ 963 കോടി രൂപ നല്‍കണം. ഐസിസി കേന്ദ്ര സര്‍ക്കാരിന് അടയ്ക്കേണ്ട നികുതിയാണ് ബിസിസിഐ നല്‍കുന്നത്.