കൊച്ചി: പോയ വര്‍ഷം മലയാളികള്‍ കഴിച്ചത് 12,500 കോടി രൂപയുടെ മരുന്നെന്ന് റിപ്പോര്‍ട്ട്. മുൻ വര്‍ഷം ഇത് 11,000 കോടിയായിരുന്നു.ഇക്വിയ മാര്‍ക്കറ്റ് റിഫ്ളക്ഷൻ റിപ്പോര്‍ട്ട്, ഫാര്‍മ വാക്സ് റിപ്പോര്‍ട്ട് എന്നിവ ഉദ്ധരിച്ച് ഓള്‍ കേരള കെമിസ്റ്റ്‌സ് ആൻഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷനാണ് (എ.കെ.സി.ഡി.എ) കണക്ക് തയ്യാറാക്കിയത്. വേദന സംഹാരികളും ഹൃദയ – ശ്വാസകോശ സംബന്ധമായ മരുന്നുകളുമാണ് ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടത്. വിറ്റാമിനുകളും ഗസ്സ്ട്രോ, ആന്റിഡയബറ്റിക് മരുന്നുകളും വൻതോതില്‍ ചെലവാകുന്നു.
2022ല്‍ ഇന്ത്യൻ മരുന്ന് വിപണിയിലെ മൊത്തം വിറ്റുവരവ് 2,20,395 ലക്ഷം കോടിയായിരുന്നു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ബംഗാള്‍ എന്നിവ മരുന്ന് ഉപയോഗത്തില്‍ കേരളത്തിനു മുന്നിലുണ്ടെങ്കിലും അവ ജനസംഖ്യയിലും ഏറെ മുന്നിലാണ്. കോവിഡ് കാലത്ത് ആളുകള്‍ ആരോഗ്യം ശ്രദ്ധിച്ചതിനാല്‍ മരുന്ന് ഉപയോഗം 7,500കോടി ആയി കുറഞ്ഞിരുന്നു. ആന്റിബയോട്ടിക്, ആന്റി ഇൻഫ്‌ളമേറ്ററി മരുന്നുകളുടെ വില്പന അക്കാലത്ത് വൻതോതില്‍ ഇടിഞ്ഞു.
99% പുറത്തു നിന്ന്: തിനഞ്ചിലേറെ സ്വകാര്യ മരുന്ന് നിര്‍മ്മാണ ശാലകള്‍ കേരളത്തിലുണ്ടെങ്കിലും 99 ശതമാനം മരുന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. അഞ്ചു കോടി മുതല്‍ മുടക്കില്‍ എ.കെ.സി.ഡി.എയുടെ നേതൃത്വത്തില്‍ എറണാകുളം പുത്തൻകുരിശില്‍ കണ്‍സോര്‍ഷ്യം തലത്തിലുള്ള കേരളത്തിലെ ആദ്യ സ്വകാര്യ മരുന്ന് നിര്‍മ്മാണ യൂണിറ്റ് – കൈനോ ഫാം ലിമിറ്റഡ് – ആരംഭിച്ചിട്ട് രണ്ടു വര്‍ഷമാകുന്നു. പാരസെറ്റമോള്‍, ആന്റിസെപ്റ്റിക് ലോഷൻ, വിറ്റാമിനുകള്‍, ആന്റിബയോട്ടിക്, ഹൃദ്രോഗ മരുന്നുകള്‍ തുടങ്ങി 30ലേറെ മരുന്നുകള്‍ കൈനോ ബ്രാൻഡില്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്.