ഡല്‍ഹി: ഭൂതകാലത്തുനിന്നുള്ള പ്രതീകം എന്ന നിലയില്‍, പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ച ചെങ്കോലിനെ എല്ലാവരും സ്വീകരിക്കണമെന്ന് ശശി തരൂര്‍ എംപിയുടെ പരസ്യ പ്രസ്താവനയില്‍ കോണ്‍ഗ്രസ് അതൃപ്തിയില്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടില്‍നിന്നു വിഭിന്നമാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചു പരാജയപ്പെട്ട നേതാവിന്റെ ഈ അഭിപ്രായപ്രകടനം. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.
പാര്‍ട്ടി നിലപാടിന് വിരുദ്ധമായി സംസാരിച്ച തരൂരിനെ കോണ്‍ഗ്രസ് താക്കീത് ചെയ്‌തേയ്ക്കും.ചെങ്കോലിന്റെ കാര്യത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും ഉയര്‍ത്തുന്ന വാദങ്ങളില്‍ കഴമ്ബുണ്ടെന്ന നിഷ്പക്ഷ നിലപാട് സ്വീകരിക്കാൻ ശ്രമിച്ച്, അനുകൂല നിലപാടിലേക്കു വഴുതുകയാണ് തരൂര്‍. അതേസമയം ഈ ചെങ്കോല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു ജവഹര്‍ലാല്‍ നെഹ്റുവിനെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി കൈമാറ്റം ചെയ്യുകയായിരുന്നു എന്നതിന് രേഖപ്പെടുത്തിയ തെളിവൊന്നുമില്ലെന്ന് തരൂരും സമ്മതിക്കുന്നു. ഗവര്‍ണര്‍ ജനറലായിരുന്ന രാജഗോപാലാചാരിയുടെ നിര്‍ബന്ധപ്രകാരം തമിഴ്‌നാട്ടില്‍ നിന്നുള്ള ശൈവ സന്ന്യാസിമാരാണ് നെഹ്റുവിനു ചെങ്കോല്‍ കൈമാറുന്നത്.
അതേസമയം, പാവനമായ പരമാധികാരത്തിന്റെയും ധര്‍മ സംസ്ഥാപനത്തിന്റെയും തുടര്‍ച്ചയുടെ പ്രതീകം എന്ന നിലയില്‍ ചെങ്കോലിനെ കാണുന്ന സര്‍ക്കാര്‍ നിലപാട് ശരിയാണെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ദൈവികമായ പിന്തുടര്‍ച്ചയായല്ല, ജനങ്ങളുടെ പേരിലാണ് ഭരണഘടന സ്വീകരിക്കപ്പെട്ടതെന്നും, പരമാധികാരം ജനങ്ങളിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്നും അത് പാര്‍ലമെന്റിലാണ് പ്രതിനിധീകരിക്കപ്പെടുന്നതെന്നും രാജകീയ വിശേഷാധികാരം കല്‍പ്പിക്കുന്നതു ശരിയല്ലെന്നുമുള്ള പ്രതിപക്ഷ വാദവും യുക്തിസഹമാണെന്നും തരൂര്‍ പറയുന്നുണ്ട്. അതിനുശേഷമാണ് ഭൂതകാലത്തിന്റെ പ്രതീകമെന്ന നിലയില്‍ ചെങ്കോലിനെ സ്വീകരിക്കണമെന്ന ആഹ്വാനമെന്നും തരൂര്‍ പറയുന്നു.
സ്വതന്ത്ര ഇന്ത്യയിലെ ചെങ്കോലിന്റെ ചരിത്രം ഇങ്ങനെ:’‘അധികാര കൈമാറ്റത്തിന്റെ സമയം വന്നപ്പോള്‍, വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭു മുൻ പ്രധാനമന്ത്രി നെഹ്‌റുവിനോട് ഇന്ത്യൻ പാരമ്ബര്യമനുസരിച്ച് രാജ്യത്തിന് അധികാരം കൈമാറുന്നതിന്റെ പ്രതീകം എന്തായിരിക്കണം എന്ന് ചോദിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും ചരിത്ര പണ്ഡിതനുമായ സി രാജഗോപാലാചാരിയുമായി നെഹ്‌റു ഈ വിഷയം ചര്‍ച്ച ചെയ്തു. തീവ്രമായ ചരിത്ര ഗവേഷണത്തിന് ശേഷം അദ്ദേഹം (രാജഗോപാലാചാരി) പറഞ്ഞു, ഇന്ത്യൻ പാരമ്ബര്യമനുസരിച്ച്, ‘ചെങ്കോല്‍ ‘ ചരിത്രപരമായ കൈമാറ്റത്തിന്റെ പ്രതീകമായി അടയാളപ്പെടുത്തിയിരിക്കുന്നു,”ഇതിന്റെ അടിസ്ഥാനത്തില്‍, തമിഴ്‌നാട്ടില്‍ നിന്ന് പ്രത്യേകം കൊണ്ടുവന്ന ചെങ്കോല്‍ അധീനത്തില്‍ നിന്ന് നെഹ്‌റു സ്വീകരിച്ചു. അങ്ങനെ അധികാരം ഇന്ത്യൻ കൈകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. രാജേന്ദ്രപ്രസാദിന്റെയും മറ്റു പലരുടെയും സാന്നിധ്യത്തില്‍ നെഹ്‌റു ‘സെങ്കോള്‍’ സ്വീകരിച്ചു. ”അമിത് ഷാ പത്രസമ്മേളനത്തില്‍ പറഞ്ഞതാണിത്.
ഈ ആവശ്യത്തിനായി സി രാജഗോപാലാചാരി തമിഴ്‌നാട്ടിലെ തഞ്ചൂര്‍ ജില്ലയിലെ തിരുവാവടുതുറൈ അധീനത്തിലെ ധാര്‍മിക മഠത്തെ സമീപിച്ചിരുന്നു. അധീനത്തിന്റെ സന്യാസി ശ്രേഷ്ഠൻ ഉടൻ തന്നെ ‘ചെങ്കോല്‍ തയ്യാറാക്കാൻ ചുമതലപ്പെടുത്തി.1947 ഓഗസ്റ്റ് 14-ന് അധികാര കൈമാറ്റം നടക്കുമ്ബോള്‍, 1947 ഓഗസ്റ്റ് 14-ന് തമിഴ്‌നാട്ടില്‍ നിന്ന് മൂന്ന് പേരെ പ്രത്യേകം വിമാനത്തില്‍ എത്തിച്ചിരുന്നു – അധീനത്തിലെ ഉപ മഹാപുരോഹിതൻ, നാദസ്വരം വാദകൻ രാജരത്തിനം പിള്ള, ഓടുവര്‍ (ഗായകൻ) -പിന്നെ ചെങ്കോലും.പൂജാരിമാര്‍ ചടങ്ങുകള്‍ നടത്തി. അവര്‍ മൗണ്ട് ബാറ്റണ്‍ പ്രഭുവിന് ചെങ്കോല്‍ നല്‍കി തിരികെ വാങ്ങി. ചെങ്കോല്‍ വിശുദ്ധഗംഗാജലം ഉപയോഗിച്ച് ശുദ്ധീകരിച്ചു. തുടര്‍ന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വീട്ടിലേക്ക് ഘോഷയാത്രയായി കൊണ്ടുപോയി അദ്ദേഹത്തിന് കൈമാറി. ഇക്കാലമത്രയും ഈ ചെങ്കോല്‍ അലഹാബാദിലെ മ്യൂസിയത്തില്‍ ആയിരുന്നു സൂക്ഷിച്ചിരുന്നത്. ജവാഹര്‍ ലാല്‍ നെഹ്രുവിനു ലഭിച്ച വാക്കിങ് സ്റ്റിക്ക് എന്നാണ് അതിന്മേല്‍ അടയാളപ്പെടുത്തിയിരുന്നത്. ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും ഈ ചെങ്കോലും അത് പ്രതീകമാക്കി വെച്ച അധികാര കൈമാറ്റവും തമസ്‌കരിക്കപ്പെട്ടു. നരേന്ദ്ര മോദി സര്‍ക്കാരാകട്ടെ മ്യൂസിയത്തില്‍ നിന്നും ഈ ചെങ്കോല്‍ വീണ്ടെടുത്ത് പാര്‍ലിമെന്റില്‍ ലോക്‌സഭാ സ്പീക്കറുടെ കസേരയ്ക്ക് സമീപം സ്ഥാപിക്കുന്നു.
ചെങ്കോലും ചോള പാരമ്ബര്യവും: നീതി’ എന്നര്‍ത്ഥമുള്ള ‘സെമ്മൈ’ എന്ന തമിഴ് വാക്കില്‍ നിന്നാണ് ചെങ്കോല്‍ എന്ന വാക്ക് ഉരുത്തിരിഞ്ഞത്. നൂറ്റാണ്ടുകളായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുൻനിര രാജ്യങ്ങളില്‍ ഒന്നായിരുന്ന ചോള രാജ്യത്തില്‍ അധികാരകൈമാറ്റത്തിന് നില നിന്നിരുന്ന ഒരു ആചാരമാണിത്. ചരിത്രപരമായ പാരമ്ബര്യമനുസരിച്ച്, സിംഹാസനസ്ഥനാകുന്ന സമയത്ത്, രാജാവിന്റെ പരമ്ബരാഗത ഗുരു ചെങ്കോല്‍ ആചാരപരമായി പുതിയ ഭരണാധികാരിക്ക് കൈമാറും.