സംസ്ഥാനത്തെ സ്കൂളുകളില്‍ ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കാൻ സര്‍ക്കാര്‍ ആലോചിക്കുന്നു. വിദ്യാഭ്യാസ ഗുണനിലവാരസമിതി യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ച കരട് അക്കാദമിക് കലണ്ടറിലാണ് നിര്‍ദേശം. എന്നാല്‍ നിര്‍ദേശത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് അധ്യാപക സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.
220 പ്രവൃത്തിദിനങ്ങള്‍ ഉറപ്പാക്കാൻ വേണ്ടിയുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു എന്ന് നേരത്തെ മന്ത്രി അറിയിച്ചിരുന്നു.ഇത് പ്രകാരമാണ് ശനിയാഴ്ചകളും പ്രവൃത്തി ദിവസമാക്കാമെന്ന നിര്‍ദേശം വിദ്യാഭ്യാസവകുപ്പ് മുന്നോട്ടുവച്ചത്. പുതിയ അക്കാദമിക് കലണ്ടറനുസരിച്ച്, ജൂണ്‍, സെപ്തംബര്‍, ഒക്ടോബര്‍, ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ മൂന്ന് വീതം ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാകും. ജൂലൈയില്‍ എല്ലാ ശനിയാഴ്ചയും ക്ലാസ്സ് ഉണ്ടാകും. ആഗസ്ത്, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രണ്ട് ശനിയാഴ്ച വീതം പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം. കരട് പ്രകാരം ഈ അധ്യയന വര്‍ഷം ആകെ 28 ശനിയാഴ്ചകളില്‍ ക്ലാസ് നടത്താം എന്നാണ് നിര്‍ദേശം.
കുട്ടികള്‍ക്ക് ഉയര്‍ന്ന പഠന നിലവാരം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് തീരുമാനം എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇത് കുട്ടികളുടെ സമ്മര്‍ദ്ദം കൂട്ടാൻ കാരണമാകുമെന്ന് അധ്യാപക സംഘടനകള്‍ പറയുന്നു.ഇത്തരത്തില്‍ എതിര്‍പ്പുകള്‍ ഉയരുന്നതിനാല്‍ തന്നെ വിവിധ തലങ്ങളില്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നു. അതിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂ.