ജനല്‍ വാതില്‍ അടക്കുന്നതിനെ ചൊല്ലി ഹെഡ്മിസ്ട്രസും അധ്യാപികയും തമ്മിലുണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. ബിഹാര്‍ പാട്നയിലെ കൊറിയ പഞ്ചായത്ത് വിദ്യാലയത്തിലാണ് സംഭവം. കുട്ടികള്‍ നോക്കി നില്‍ക്കെയാണ് ടീച്ചര്‍മാര്‍ തമ്മില്‍ തല്ലിയത്.ആദ്യം ക്ലാസില്‍ നിന്ന് ആരംഭിച്ച തല്ല് പിന്നീട് സ്കൂളിനു പുറത്തെ വയലിലേക്ക് എത്തുകയായിരുന്നു.
രണ്ട് അധ്യാപികമാര്‍ ചേര്‍ന്ന് പ്രധാന അധ്യാപികയെ ചെരിപ്പുകൊണ്ടും വടികൊണ്ടും പൊതിരെ തല്ലി. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.ക്ലസ്റൂമിന്റെ ജനല്‍ വാതില്‍ അടക്കാൻ ഹെഡ്മിസ്ട്രസ് ആവശ്യപ്പെടുകയും അത് അധ്യാപിക നിരസിക്കുകയും ചെയ്തതോടെയാണ് തര്‍ക്കം ആരംഭിച്ചത്. കാന്തി കുമാരി എന്ന എച്ച്.എമ്മും അധ്യാപികയായ അനിത കുമാരിയും തമ്മിലായിരുന്നു തര്‍ക്കം. രൂക്ഷമായ വാക് തര്‍ക്കം ഒടുവില്‍ കൈയാങ്കളിയിലെത്തുകയായിരുന്നു.
വാക് തര്‍ക്കത്തിനൊടുവില്‍ കാന്തി കുമാരി ടീച്ചര്‍ ക്ലാസ് വിട്ടറങ്ങുകയും അനിത കുമാരി പിറകെ പോയി ചെരിപ്പുകൊണ്ട് അടിക്കുകയുമായിരുന്നു. അതിനിടെ മറ്റൊരു ടീച്ചറും എത്തി കാന്തി കുമാരിയെ മര്‍ദിക്കാനാരംഭിച്ചു. മൂവരും മണ്ണില്‍ മറിഞ്ഞു വീണും മുടി പിടിച്ചു വലിച്ചും ചെരിപ്പുകൊണ്ട് അടിച്ചും അതിരൂക്ഷമായി അടി തുടര്‍ന്നു.
പിന്നീട് ചില ആളുകള്‍ ഇടപെട്ടാണ് അടി അവസാനിപ്പിച്ചത്. വിദ്യാര്‍ഥികള്‍ അധ്യാപകരുടെ അടി ഞെട്ടലോടെ നോക്കി നില്‍ക്കുന്നതും കാണാം. രണ്ട് അധ്യാപകരും തമ്മില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നും അതാണ് അടിയില്‍ കലാശിച്ചതെന്നും ബ്ലോക്ക് എജുക്കേഷൻ ഓഫീസര്‍ സരേഷ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടൻ നടപടിയുണ്ടാകുമെന്നും ഹദ്ദേഹം കൂട്ടിച്ചേര്‍ത്തു.