പ്രശസ്ത നടനും ദേശീയ അവാര്‍ഡ് ജേതാവുമായ ആശിഷ് വിദ്യാര്‍ത്ഥി 60-ാം വയസില്‍ വീണ്ടും വിവാഹിതനായി.അസം സ്വദേശിനിയും ഫാഷൻ രംഗത്തെ വ്യവസായിയുമായ രൂപാലി ബറുവയാണ് വധുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്‍ക്കത്തയില്‍ വെച്ചാണ് ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ നടന്നത്.
ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന് ശേഷം ആശിഷും രൂപാലിയും ചേര്‍ന്ന് റിസപ്ഷനും നടത്തി. വിവാഹം ലളിതമായ ചടങ്ങായിരിക്കണമെന്ന് രണ്ട് പേര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് രൂപാലി പറഞ്ഞു. സ്ക്രീനില്‍ വില്ലനാണെങ്കിലും ജീവിതത്തില്‍ ആശിഷ് നല്ല മനുഷ്യനാണെന്നും അതാണ് തന്നെ അദ്ദേഹത്തിലേയ്ക്ക് അടുപ്പിച്ചതെന്നും രൂപാലി കൂട്ടിച്ചേര്‍ത്തു.
“എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തില്‍, രൂപാലിയെ വിവാഹം കഴിക്കുന്നത് പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരു തരം ഒരു വികാരമാണ്. ഞങ്ങള്‍ രാവിലെ ഒരു കോടതിയില്‍ വെച്ച് വിവാഹവും തുടര്‍ന്ന് വൈകുന്നേരം ഒരു ഒത്തുചേരലും നടത്തി.” ആശിഷ് വിദ്യാര്‍ത്ഥി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഒഡിയ, മറാഠി, ബംഗാളി എന്നീ ഭാഷകളില്‍ ആശിഷ് വിദ്യാര്‍ത്ഥി അഭിനയിച്ചിട്ടുണ്ട്.
നടി ശകുന്തള ബറുവയുടെ മകള്‍ രാജോഷി ബറുവയെയാണ് അദ്ദേഹം നേരത്തെ വിവാഹം കഴിച്ചത്. ഇതിനോടകം തന്നെ 11 ഭാഷകളിലായി 300ലധികം സിനിമകളില്‍ ആശിഷ് വിദ്യാര്‍ത്ഥി അഭിനയിച്ചു കഴിഞ്ഞു. 1995-ല്‍ തന്റെ ആദ്യ ചിത്രമായ ദ്രോഹ്കാലിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് അദ്ദേഹം സ്വന്തമാക്കി.
അഭിനയത്തിന് പുറമേ ഒരു ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്സ് ഉള്ള ഒരു യൂട്യൂബ് ചാനലും ആശിഷ് വിദ്യാര്‍ത്ഥിയ്ക്കുണ്ട്. ഭക്ഷണത്തെക്കുറിച്ചുള്ള വ്ലോഗുകളാണ് അദ്ദേഹം പങ്കുവെയ്ക്കാറുള്ളത്. വെങ്കിടേഷ് ദഗ്ഗുബതി, റാണ ദഗ്ഗുബതി, സുചിത്ര പിള്ള, ഗൗരവ് ചോപ്ര, സുര്‍വീൻ ചൗള എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന റാണാ നായിഡു എന്ന ക്രൈം വെബ് സീരീസിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. പ്രശാന്ത് നായര്‍, കെവിൻ ലുപെര്‍ച്ചിയോ എന്നിവര്‍ രചിച്ച് പ്രശാന്ത് നായരും രണ്‍ദീപ് ഝായും ചേര്‍ന്ന് സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് ഒറിജിനല്‍ ട്രയല്‍ ബൈ ഫയര്‍ സീരീസിന്റെ ഭാഗമായിരുന്നു ആശിഷ്.