നടൻ ഉണ്ണിമുകുന്ദന് എതിരായ പീഡന പരാതിയില്‍ കര്‍ശന നിലപാട് സ്വീകരിച്ച് ഹൈക്കോടതി. പരാതിക്കാരിയുടെ ആക്ഷേപങ്ങളില്‍ കഴമ്ബുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാക്കുന്നതെന്നും അതിന്റെ സാധുത പരിശോധിക്കേണ്ടത് വിചാരണവേളയിലാണെന്നും കോടതി പറഞ്ഞു. വിചാരണ മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നല്‍കിയ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കോടതിയുടെ വിധി പകര്‍പ്പ് പുറത്തു വന്നതോടെയാണ് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുന്നത്. ഉണ്ണിമുകുന്ദനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവും ഹാജരാക്കിയിട്ടുണ്ട്. അതിനാല്‍ വിചാരണ നടക്കേണ്ടത് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. കീഴ്കോടതി തനിയ്ക്കെതിരേ പ്രവര്‍ത്തിച്ചു എന്ന് തെളിയിക്കാൻ ഉണ്ണി മുകുന്ദന് സാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സിനിമയുടെ ചര്‍ച്ചയ്ക്കു വേണ്ടി നടന്റെ വീട്ടിലെത്തിയപ്പോള്‍ കടന്നു പിടിച്ചു എന്നതാണ് ഉണ്ണിക്കെതിരായുള്ള യുവതിയുടെ ആരോപണം. യുവതിയ്ക്ക് പരാതിയില്ലെന്ന വാദമുയര്‍ത്തി നേരത്തേ ഉണ്ണി മുകുന്ദൻ കേസിന് സ്റ്റേ വാങ്ങിയിരുന്നു. പക്ഷെ പരാതിയില്ലെന്ന വാദം തെറ്റാണെന്ന് വ്യക്തമാക്കി യുവതി ഹൈക്കോടതിയില്‍ എത്തുകയായിരുന്നു.