സ്വന്തം ഹൃദയം കാണാൻ മ്യൂസിയം സന്ദര്‍ശിക്കുക. എന്തൊരു വിചിത്രമായ അനുഭവമാകും അല്ലേ? അങ്ങനെയൊരു അനുഭവമാണ് ഇംഗ്ലണ്ടിലെ ഹാംപ്‌ഷെയര്‍ സ്വദേശിനിയായ ജെന്നിഫര്‍ സട്ടണുണ്ടായത്. ലണ്ടനിലെ ഹണ്ടേറിയൻ മ്യൂസിയത്തില്‍ ജെന്നിഫര്‍ സ്വന്തം ഹൃദയം നേരിട്ട് കണ്ടു.
ഹൃദ്രോഗം മൂലം 16 വര്‍ഷം മുമ്ബ് മാറ്റിവച്ച ഹൃദയമാണ് ജെന്നിഫര്‍ മ്യൂസിയത്തില്‍ സന്ദര്‍ശിച്ചത്. ഇത് തന്റെ ശരീരത്തിലുണ്ടായിരുന്നതല്ലേ എന്നായിരുന്നു ഹൃദയം കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ വന്ന ചിന്ത എന്നാണ് ജെന്നിഫര്‍ പറയുന്നത്. “22 വര്‍ഷം ജീവനോടെ കാത്തതാണ് ആ ഹൃദയം, ഒരു സുഹൃത്തിനെപ്പോലെയാണ് അതിനെയിപ്പോള്‍ എനിക്കനുഭവപ്പെടുന്നത്. മ്യൂസിയത്തില്‍ നിരവധി വസ്തുക്കള്‍ ജാറുകളിലിരിക്കുന്നത് മുമ്ബ് കണ്ടിട്ടുണ്ട്. പക്ഷേ ഇത് വിചിത്രമായൊരു അനുഭവമാണ്”. ജെന്നിഫര്‍ പറയുന്നു.
റെസ്ട്രിക്ടീവ് കാര്‍ഡിയോമയോപതി എന്ന അസുഖം ബാധിച്ചതോടെയായിരുന്നു ജെന്നിഫറിന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ. രക്തം പമ്ബ് ചെയ്യാനുള്ള ശേഷി ഹൃദയത്തിന് നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ജെന്നിഫറിന്റെ ജീവൻ രക്ഷിക്കാൻ ഹൃദയം മാറ്റി വയ്ക്കുകയായിരുന്നു ഏക പോംവഴി. അങ്ങനെ 2007 ജൂണില്‍ അവയവദാതാവിനെ കിട്ടുകയും ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാവുകയും ചെയ്തു.
ശരീരത്തില്‍ നിന്നെടുത്ത ഹൃദയം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കട്ടെ എന്ന ഡോക്ടര്‍മാരുടെ ചോദ്യത്തിന് പൂര്‍ണസമ്മതം എന്നായിരുന്നു ജെന്നിഫറിന്റെ ഉത്തരം. അവയവദാനത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്നാണ് ജെന്നിഫറിന്റെ ഏറ്റവും വലിയ ആഗ്രഹം. ജീവിതം അതിന്റെ എല്ലാരീതിയിലും ആസ്വദിക്കാനാണ് ജെന്നിഫര്‍ തന്റെ പ്രിയപ്പെട്ടവരോട് പറയുക. ഒപ്പം ഇഷ്ടമുള്ളതൊന്നും നാളേക്ക് മാറ്റിവയ്ക്കരുതെന്നും…