കോളജ് യൂണിയൻ തിരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച പെണ്‍കുട്ടിക്കു പകരം സംഘടനാനേതാവായ ആണ്‍കുട്ടിയുടെ പേരു ചേര്‍ത്ത് യൂണിവേഴ്‌സിറ്റിക്കു പട്ടിക നല്‍കിയ സംഭവം വിവാദമായതോടെ നേതാവിന്റെ പേര് കോളജ് അധികൃതര്‍ പിന്‍വലിച്ചു. തിരുത്തിയ പട്ടിക കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ യൂണിവേഴ്‌സിറ്റി റജിസ്ട്രാര്‍ക്കു കൈമാറി. ആള്‍മാറാട്ടം നടത്താന്‍ പട്ടിക തിരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു ഡിജിപിക്കു പരാതി നല്‍കി.
ഡിസംബര്‍ 12നു നടന്ന കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ (യുയുസി) സ്ഥാനത്തേക്ക് എസ്‌എഫ്‌ഐ പാനലിലെ ആരോമലും അനഘയുമാണ് ജയിച്ചത്. എന്നാല്‍, കൗണ്‍സിലര്‍മാരുടെ പേരുകള്‍ കോളജില്‍നിന്നു യൂണിവേഴ്‌സിറ്റിയിലേക്കു നല്‍കിയപ്പോള്‍ അനഘയ്ക്കു പകരം കോളജിലെ ഒന്നാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ഥി എ.വിശാഖിന്റെ പേരാണ് നല്‍കിയത്.എസ്‌എഫ്‌ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയാണു വിശാഖ്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിശാഖ് മത്സരിച്ചിരുന്നില്ല.
കോളജുകളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട യുയുസിമാരില്‍നിന്നാണു വോട്ടെടുപ്പിലൂടെ സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുക. വിശാഖിനെ കേരള സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍ പദവിയില്‍ എത്തിക്കാന്‍ വേണ്ടിയാണു കോളജ് തലത്തില്‍ കൃത്രിമം കാട്ടിയതെന്നാണു വിവരം. 26നാണു സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. സിപിഎമ്മിലെയും എസ്‌എഫ്‌ഐയിലെയും ചില നേതാക്കളുടെ സമ്മര്‍ദത്തിന്റെ ഫലമായാണു ക്രമക്കേടു നടത്തിയതെന്നാണു സൂചന.