കൂടത്തായി കേസില്‍ പ്രതിയായ ജോളിക്കെതിരെ മൊഴി നല്‍കി മകന്‍ റെമോ റോയ്. കൊലപാതകങ്ങളെല്ലാം ചെയ്തത് അമ്മ തന്നെയാണെന്നും ഇതേ പറ്റി തന്നോട് കുറ്റസമ്മതം നടത്തിയിരുന്നുവെന്നും റെമോ റോയ് പറഞ്ഞു. കേസിലെ മൂന്നാം സാക്ഷിയാണ് മകനായ റെമോ. കോഴിക്കോട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയിലെ വിചാരണക്കിടെയാണ് റെമോ റേയ് മൊഴി നല്‍കിയത്. കേസിലെ സാക്ഷികളുടെ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും.
കൊല്ലപ്പെട്ട റോയ് തോമസിന്‍റെ സഹോദരനും കേസിലെ പരാതിക്കാരനുമായ റോജോ തോമസും ചൊവ്വാഴ്ച കോടതിയില്‍ ഹാജരായിരുന്നു. പിതാവിന്റെ അമ്മയായ അന്നമ്മയെ ആട്ടിന്‍ സൂപ്പില്‍ വിഷം ചേര്‍ത്ത് നല്‍കിയും പിതാവ് ഉള്‍പ്പെടെ മറ്റു അഞ്ചുപേര്‍ക്ക് ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു നല്‍കിയുമാണ് കൊലപ്പെടുത്തിയതെന്ന് റെമോ മൊഴി നല്‍കി. കൊലപാതകം നടത്തുന്നതിനായുള്ള സയനൈഡ് എത്തിച്ച് നല്‍കിയത് ഷാജി എന്ന എംഎസ് മാത്യു ആണെന്ന് ജോളി സമ്മതിച്ചിരുന്നുവെന്ന് റെമോ കോടതിയില്‍ പറഞ്ഞു.
ജോളിയുടെ മൊബൈല്‍ഫോണ്‍ പൊലീസിന് കൈമാറിയത് താനായിരുന്നുവെന്നും മകന്‍ പറഞ്ഞു. എന്‍ഐടിയില്‍ അധ്യാപകിയെന്ന് ജോളി പറഞ്ഞിരുന്നു. പൊലീസ് ചോദ്യം ചെയ്യലിന് ശേഷം അന്വേഷിച്ചപ്പോള്‍ അടുത്തുള്ള ബ്യൂട്ടി പാര്‍ലറിലും ടൈലറിംഗ് ഷോപ്പിലും പോയിരിക്കുകയായിരുന്നു എന്നും ജോളി സമ്മതിച്ചതായി റെമോ പറയുന്നു.
പിതാവ് ടോം തോമസ് മരിച്ച സമയത്ത് വിദേശത്തായിരുന്നു റെമോ. തിരിച്ചെത്തിപ്പോള്‍ ജോളി വ്യാജ ഒസ്യത്ത് കാണിച്ചും വ്യാജ രേഖ ഉപയോഗിച്ചും പൊന്നമറ്റത്തെ വീടും സ്ഥലവും പോക്കുവരവ് നടത്തിയതും സംശയം ഉളവാക്കിയെന്നും തുടര്‍ന്ന് മരണങ്ങളെ കുറിച്ച അന്വേഷിക്കണമെന്ന് പരാതി നല്‍കുകയായിരുന്നവെന്നും റോജോ മൊഴി നല്‍കി. സാക്ഷികളുടെ എതിര്‍വിസ്താരം ഉടന്‍ തുടങ്ങും. എരഞ്ഞിപ്പാലത്തെ പ്രത്യേകകോടതിയിലാണ് കൂടത്തായി കേസിന്റെ രഹസ്യ വിചാരണ പുരോഗമിക്കുന്നത്.
2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരേ കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിലാണ് ജോളി ശിക്ഷിക്കപ്പെട്ടത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ മാത്യു, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് മരിച്ചത്.