ചീട്ടുകളി സംഘത്തെ തെരഞ്ഞെത്തിയ എസ്.ഐ കെട്ടിടത്തിന് മുകളില്‍നിന്ന് കാല്‍വഴുതി വീണുമരിച്ചു. രാമപുരം ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചീട്ടുകളി സംഘം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെ കെട്ടിടത്തിന്റെ ഇടനാഴിയില്‍ നിന്നും കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു.ഒപ്പം ഉണ്ടായിരുന്നവര്‍ ഉടന്‍തന്നെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സംഭവം ഇങ്ങനെ: പാലാ രാമപുരത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. എന്നെ സംസ്ഥാന തൊഴിലാളികൾ ശനിയാഴ്ച വൈകുന്നേരം ചീട്ടു കളിക്കുകയും അതിനെ തുടർന്ന് സംഘർഷം ഉണ്ടാവുകയും ചെയ്തു. വിവരമറിഞ്ഞ പോലീസ് സംഘം സ്ഥലത്തേക്ക് എത്തിയപ്പോൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നവർ മുറിയിൽ കയറി വാതിൽ അടച്ചു. ഈ വാതിൽ ചവിട്ടി തുറക്കാനുള്ള ശ്രമത്തിനിടെയാണ് പിന്നോട്ട് പോയ എസ് ഐ താഴേക്ക് വീണത്.
പോലീസുകാരുടെ സുരക്ഷിതത്വം – സേനയ്ക്കുള്ളിൽ അമർഷം.
പൊലീസുകാര്‍ ജീവന്‍പണയം വെച്ചും പ്രതിയെ പിടിക്കണമെന്ന് ഹൈക്കോടതി പറഞ്ഞ് നാലാംദിവസമാണ് കോട്ടയത്ത് കൃത്യനിര്‍വഹണത്തിനിടെ സബ് ഇന്‍സ്പെക്ടര്‍ക്ക് ജീവന്‍ നഷ്ടമാകുന്നത്. ഡ്യൂട്ടിയ്ക്കിടെയുള്ള സംഭവങ്ങളില്‍ അപായം സംഭവിക്കുന്നതില്‍ സേനയ്ക്കുള്ളില്‍ കടുത്ത അമര്‍ഷമുണ്ട്.കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സിക്കാനായി പൊലീസ് എത്തിച്ചയാള്‍ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. പൊലീസ് ജീവന്‍ കളഞ്ഞും പ്രതിയുടെ ആക്രമണത്തില്‍ നിന്നും ഡോക്ടറെ സംരക്ഷിക്കണമായിരുന്നുവെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.
ഇത്തരം സന്ദര്‍ഭം ഒരു ഡോക്ടര്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ ആക്രമണം പ്രതിരോധിക്കാന്‍ പരിശീലനം ലഭിച്ചവരാണ്. ആക്രണം ഉണ്ടായപ്പോള്‍ എല്ലാവരും ഓടിരക്ഷപ്പെടുകയാണ് ചെയ്തതെന്നും കോടതി വിമര്‍ശിച്ചിരുന്നു.ഹൈക്കോടതിയുടെ പരാമര്‍ശത്തിന് പിന്നാലെ കൊട്ടാരക്കര സംഭവത്തില്‍ പൊലീസിനെതിരെ പ്രതിപക്ഷവും ബിജെപിയും ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പലപ്പോഴും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ തന്നെ പ്രതികളെ പിടിക്കാനായി പോകേണ്ട അവസ്ഥയാണ് തങ്ങള്‍ക്കുള്ളതെന്നും ഇക്കാര്യം ആരും മനസിലാക്കാതെയാണ് വിമര്‍ശിക്കുന്നതെന്നുമുള്ള അഭിപ്രായം പൊലീസ് സേനയില്‍ ശക്തമാണ്.
കൊട്ടാരക്കര സംഭവത്തില്‍ പരിശോധനയ്ക്കായി പ്രതി സന്ദീപിനെ പ്രൊസീജിയര്‍ റൂമില്‍ കയറ്റിയപ്പോള്‍ പൊലീസ് എവിടെയായിരുന്നുവെന്ന് കോടതി ചോദിച്ചിരുന്നു. പതിനൊന്നു തവണയാണ് പ്രതി വന്ദനയെ കുത്തിയത്. വന്ദനയ്ക്ക് നീതി കിട്ടാന്‍ വേണ്ടിയാകണം പൊലീസ് അന്വേഷണം. ഓരോ സംഭവം ഉണ്ടാകുമ്ബോഴും നടപടിയെടുക്കുമെന്ന് പറഞ്ഞതു കൊണ്ടായില്ല. ഇത് ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞു ഒഴിയാനാകില്ല. ഈ അക്രമത്തെ പൊലീസിന് എങ്ങനെ ന്യായീകരിക്കാനാകുമെന്ന് കോടതി ചോദിച്ചിരുന്നു.
എന്നാല്‍ മുമ്ബ് സമാനമായ സംഭവങ്ങളില്‍ സാഹസികമായി അക്രമികളായ പ്രതികളെ നേരിട്ടപ്പോള്‍, സ്ഥലത്തുണ്ടായിരുന്നവര്‍ അത് ചിത്രീകരിച്ച് പ്രചരിപ്പിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സസ്പെന്‍ഷന്‍ വരെ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഘട്ടങ്ങളിലും പൊലീസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയാണ് രാഷ്ട്രീയക്കാരും മറ്റും ചെയ്യുന്നതെന്ന പരിഭവവും സേനയ്ക്കുണ്ട്. ഇതുസംബന്ധിച്ച് സേനയ്ക്കുള്ളിലെ അമര്‍ഷം വാട്സാപ്പ് സന്ദേസങ്ങളായി കഴിഞ്ഞ രണ്ടു ദിവസമായി പ്രചരിക്കുന്നുണ്ട്. ‘കുത്തുകൊണ്ട് ജീവന്‍ പോയത് ഒരു പോലീസുകാരന്‍റെ ആയിരുന്നെങ്കില്‍, ഇതിന്‍റെ നാലിലൊന്ന് ബഹളം ഇവിടെ ഉണ്ടാകുമായിരുന്നില്ല. ഫേസ്ബുക്കില്‍ ന്യൂസിന്‍റെ അടിയില്‍ ഹഹ ഇമോജിയും, വികസിത രാജ്യങ്ങളിലെ പോലീസ് പെരുമാറ്റങ്ങളുടെ ക്ലാസ്സും ഉണ്ടായെനെ. പോലീസുകാരന്‍ ശമ്ബളം വാങ്ങുന്നത് ഇതിനോക്കെയാണല്ലോ..’- സേനയ്ക്കുള്ളില്‍ പ്രചരിക്കുന്ന വാട്സാപ്പ് സന്ദേശത്തിലെ പ്രധാന വരികളാണിത്.