ഇന്നിപ്പോള്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന കോൺഗ്രസ് നേതാക്കളിൽ ആരെയെങ്കിലും ചങ്കൂറ്റത്തിന്റെ പര്യായമെന്ന് വിളിക്കാമെങ്കിൽ അത് ദോഡാലഹള്ളി കെമ്ബഗൗഡ ശിവകുമാര്‍ എന്ന കർണാടകയിലെ കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിനെയാണ് . 1989ൽ തന്റെ 27ആം വയസ്സില്‍ മൈസൂരിലെ സതാനൂരില്‍ നിന്നും വന്‍ ഭൂരിപക്ഷത്തില്‍ എംഎല്‍എ ആയ അദ്ദേഹം 1994, 1999, 2004 തിരഞ്ഞെടുപ്പുകളിൽ അതെ മണ്ഡലത്തിൽ നിന്ന് തന്നെയും പിന്നീട് കനകപുരയില്‍ നിന്ന് 2008, 2013, 2018 തിരഞ്ഞെടുപ്പുകളില്‍ വന്‍ വിജയം നേടി.
2018 ലെ കോൺഗ്രസ് ജെ ഡി എസ് സഖ്യസര്‍ക്കാര്‍ രൂപീകരണത്തില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചതും അദ്ദേഹമായിരുന്നു. സോണിയാഗാന്ധിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ ആയിരുന്ന അഹമ്മദ് പട്ടേലിനെ രാജ്യസഭയിലേക്ക് അയക്കില്ലെന്ന് വെല്ലുവിളിച്ച അമിത് ഷായെ ഞെട്ടിപ്പിച്ചുകൊണ്ട് 42 കോണ്‍ഗ്രസ്സ് എംഎല്‍എ മാരെ ബെംഗളുരുവിലെ സ്വന്തം റിസോര്‍ട്ടിലേക്ക് മാറ്റി വോട്ടെടുപ്പിനായി കനത്ത സുരക്ഷയില്‍ ഗാന്ധിനഗറില്‍ എത്തിച്ച ഡി.കെ ബി ജെ പിയുടെയും അമിത്ഷായുടെയും കണ്ണിലെ കരടായി മാറിയത് അന്നുമുതലാണ്. എന്നാൽ ഇതിലും വളരെ നാളുകൾക്കു മുന്നേ 2002 ല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിനെതീരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ഒരാഴ്ച്ക്കാലം സ്വന്തം റിസോര്‍ട്ടില്‍ താമസിപ്പിച്ചുകൊണ്ട് കുതിരക്കച്ചവടത്തെ പൊളിച്ച് കോൺഗ്രസിന്റെ രക്ഷകനായ ചരിത്രവും ഡികെ ശിവകുമാറിന് ഉണ്ട്.
ഗുജറാത്തിലെ ഓപ്പറേഷന് ശേഷം ബിജെപി സര്‍ക്കാര്‍ ഡികെയുടെ ബംഗളുരുവിലെ വസതിയിലും ദല്‍ഹി ചെന്നൈ മൈസൂര്‍ കനകപുര എന്നിവടങ്ങളിലെ 67 സ്ഥലങ്ങളില്‍ 300 ഓളം ഇന്‍കം ടാക്സ് ഓഫീസര്‍മാരെക്കൊണ്ട് 80 മണിക്കൂറോളം നീണ്ട റെയ്ഡുകള്‍ നടത്തിയെങ്കിലും ആകെ കിട്ടിയത് പത്തുകോടി മാത്രമാണ്. അത് ഇന്‍കം ടാക്സുകാര്‍ കൊണ്ടുവന്നു വെച്ചതാണെന്നാണ് ഡികെയുടെ മൊഴി. കേന്ദ്ര സൈന്യത്തെയൊക്കെ ഉപയോഗിച്ചത് പാഴായി. പിന്നീട് 2019 സെപ്തംബര്‍ മൂന്നിന് പണം വെളുപ്പിക്കലിന്റെ പേരുപറഞ്ഞുകൊണ്ട് അദ്ദേഹത്തെ അറസ്റ്റുചെയ്ത് ജയിലിലടച്ചു.
അമിത് ഷാ മുന്നോട്ടുവെച്ച 5000 കോടിയുടെ ഓഫർ കഥ:
ഡി കെയുടെ വീര കഥകളായി കോൺഗ്രസുകാർ പ്രചരിപ്പിക്കുന്ന കഥകളിൽ ഒന്ന് അദ്ദേഹത്തെ അമിത് ഷാ വിലയ്ക്ക് വാങ്ങാൻ ശ്രമിച്ചു എന്നതും അതിന് ഡികെ നൽകിയ മറുപടിയും ആണ്. ആ കഥ ഇങ്ങനെ-എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് 5000 കോടി രൂപക്ക് അമിത്ഷാ ഡികെയുടെ തലക്ക് വിലയിട്ടപ്പോള്‍ 6000 കോടി തന്നാല്‍ എന്റെ പഴയ ചെരുപ്പുകള്‍ തന്നുവിടാമെന്ന് ഡി കെ മറുപടി കൊടുത്തു എന്നാണ് കോൺഗ്രസുകാർ പറയുന്ന വീര കഥ.