വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് തങ്ങളുടെ മുഖമുദ്ര എന്നാണ് യൂത്ത് കോൺഗ്രസ് പലപ്പോഴും അവകാശപ്പെടുന്നത്. അത് അക്ഷരാർത്ഥത്തിൽ തെളിയിക്കുകയാണ് കോട്ടയം ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതൃത്വം. മൂന്ന് ദിവസം ആയി ആസൂത്രണം ചെയ്ത യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ സമ്മേളനം രണ്ടാം ദിവസം പൊതുസമ്മേളനത്തിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് സംസ്ഥാന നേതൃത്വം ഇടപെട്ട് നിർത്തിവെപ്പിച്ചു. ജില്ലയിലെ കോൺഗ്രസിനുള്ളിലെ രണ്ടു പ്രബല വിഭാഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പൊതുസമ്മേളനത്തിനിടെ സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
പക്വത കൈവിടാതെ നേതൃത്വം
ജില്ലാ സമ്മേളനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ നേതൃത്വം ഇന്നും നഗരത്തിൽ സജീവമായിരുന്നു. സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് നിശ്ചയിച്ചിരുന്നത് പ്രതിനിധി സമ്മേളനമാണ്. ഇതിന്റെ ഭാഗമായി പങ്കെടുക്കുന്ന 200 പ്രതിനിധികൾക്കുള്ള ഭക്ഷണവും ക്രമീകരിച്ചിരുന്നു.
തങ്ങളുടെ ഉൾ പാർട്ടി പ്രശ്നങ്ങൾ മൂലം ഭക്ഷണക്രമീകരണങ്ങൾ ഒരുക്കിയ കേറ്ററിംഗ് ഏജൻസിക്ക് നഷ്ടമുണ്ടാവരുതെന്നും, ഈ ഭക്ഷണം പാഴായി പോകാതെ അർത്ഥവത്തായ ആളുകളുടെ അരികിൽ എത്തണമെന്നും ജില്ലാ പ്രസിഡണ്ട് ചിന്റു കുര്യൻ, സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്, സുബിൻ മാത്യു എന്നിവർ ചേർന്ന് തീരുമാനമെടുത്തു. സഹപ്രവർത്തകരോട് കൂടിയാലോചിച്ച ശേഷം ഭക്ഷണ പദാർത്ഥങ്ങളുമായി യൂത്ത് കോൺഗ്രസ് ജില്ലാ നേതൃനിര അർഹതപ്പെട്ട അനാഥാലയങ്ങളിൽ എത്തുകയും അവർക്ക് കൈമാറുകയും ചെയ്തു. ചിൻ്റു കുര്യൻ ജോയ്, സിജോ ജോസഫ്, മാർട്ടിൻ സ്കറിയ, മുഹമദ് അമീൻ ജിൻസൺ മാത്യു, സിംസൺ വേഷ്ണാൽ, റോബി തോമസ്സ്, റിജു ഇബ്രാഹിം, ഷാൻ T ജോൺ, തോമസ്സ് കുട്ടി മുക്കാല, അജു തെക്കേക്കര, കുര്യാക്കോസ് c ഐസക്ക്, മനുകുമാർ മോഹൻകുമാർ, സുബിൻ മാത്യു, ഷിയാസ് മുഹമദ്, റാഷ് മോൻ ഒത്താറ്റിൽ,ഡാനി രാജു തുടങ്ങിയവർ നേതൃത്വം നൽകി.