മുംബൈ : ഓഹരി വിപണിയില്‍ വീണ്ടും കൂപ്പുകുത്തി കിറ്റെക്‌സ്. 200 രൂപക്ക് മുകളില്‍ പോയ കിറ്റ്ക്സ് ഓഹരി കഴിഞ്ഞ ദിവസം 176 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 7.65 രൂപയുടെ നഷ്ടമാണ് വെള്ളിയാഴ്ച മാത്രം കിറ്റക്സിനുണ്ടായത്. വ്യാഴാഴ്ചയായിരുന്നു വിപണിയില്‍ കിറ്റക്സിന്റെ ഇടിവ് തുടങ്ങിയത്. വെള്ളിയാഴ്ചയും കിറ്റക്സിന് തിരിച്ചടി നേരിട്ടു.
രണ്ട് ദിവസം അപ്പര്‍ പ്രൈസ് ബാന്‍ഡില്‍ 20 ശതമാനം ഉയര്‍ച്ചയില്‍ നിന്നതോടെ ബി.എസ്.ഇ ഓണ്‍ലൈന്‍ സര്‍വൈലന്‍സ് വിഭാഗം കിറ്റക്സിനോട് വിശദീകരണം തേടിയിരുന്നു. ഇത് കമ്ബനിയുടെ കുതിപ്പിന് തടയിട്ടതെന്നാണ് സൂചന. ഇതിനൊപ്പം ഓഹരികള്‍ നിക്ഷേപകര്‍ വലിയ രീതിയില്‍ വിറ്റഴിച്ചതും തിരിച്ചടിയായി. കിറ്റക്സ് ബി.എസ്.ഇ ഓണ്‍ലൈന്‍ സര്‍വൈലന്‍സ് വിഭാഗത്തിന് വിശദീകരണം നല്‍കിയെങ്കിലും കമ്ബനിയുടെ ഓഹരി വില ഇടിയുകയായിരുന്നു.
ബി.എസ്.ഇ എ ഗ്രൂപ്പില്‍ ഒരു ദിവസം ഏറ്റവും നഷ്ടമുണ്ടാക്കിയ ഓഹരി കിറ്റക്സായിരുന്നു. തെലുങ്കാന സർക്കാരുമായി ചർച്ച നടത്താൻ പോകുന്നുവെന്ന് സാബു ജേക്കബ് പ്രഖ്യാപിച്ചതിന് പിന്നാലെ വൻ കുതിച്ചുചാട്ടമാണ് കിറ്റക്സ് ഓഹരികൾക്ക് ഉണ്ടായത്. ഈ പശ്ചാത്തലത്തിലാണ് കമ്പനിയോട് സർവെയ്‌ലൻസ് വിഭാഗം വിശദീകരണം ചോദിച്ചത്. ഈ വാർത്ത പുറത്തുവന്നതോടെ കൂടി ഓഹരികൾക്ക് വില ഇടിയുകയായിരുന്നു.
ഷെയർ ബ്രോക്കിങ് സ്ഥാപനത്തെ ചുറ്റിപ്പറ്റി ഉയരുന്ന സംശയങ്ങൾ:
കിറ്റക്സ് ഉടമ കൂടിയായ സാബു ജേക്കബിന് നിക്ഷേപം ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു പ്രമുഖ ഷെയർ ബ്രോക്കിംഗ് സ്ഥാപനത്തെ ചുറ്റിപ്പറ്റിയും ചില സംശയങ്ങൾ ഇപ്പോൾ ഉയരുന്നുണ്ട്. ഇവർ വിവിധ ആളുകളുടെ പേരിൽ തെലുങ്കാന പ്രഖ്യാപനം സാബു ജേക്കബ് നടത്തുന്നതിനു മുൻപ് തന്നെ വലിയ രീതിയിൽ കമ്പനി ഷെയറുകൾ വാങ്ങി കൂടിയെന്നും, തെലുങ്കാന പ്രഖ്യാപനത്തിന് പിന്നാലെ ഇതുമൂലം വലിയ ലാഭമുണ്ടാക്കി എന്നുമുള്ള സംശയങ്ങളാണ് ഉയരുന്നത്. ഇൻസൈഡർ ട്രേഡിങ് എന്ന സാമ്പത്തിക കുറ്റകൃത്യത്തിന് പരിധിയിൽ വരുന്ന ആരോപണമാണ് ഇത്.
കേരളം വിടുന്നു എന്ന പ്രഖ്യാപനം നടത്തിയ ദിവസവും സംശയാസ്പദം:
കിറ്റക്സ് കമ്പനിയുടെ സാമ്പത്തിക പ്രവർത്തന റിപ്പോർട്ട് പുറത്തു വരുന്ന ദിവസങ്ങളിലാണ് കേരളം വിടുന്നു എന്ന സാബു ജേക്കബ് പ്രഖ്യാപനം നടത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 40 കോടി രൂപയുടെ വരുമാന നഷ്ടമാണ് കഴിഞ്ഞ സാമ്പത്തികവർഷം ഇത് കമ്പനിക്ക് ഉണ്ടായത്. കഴിഞ്ഞവർഷത്തെ തന്നെ മുൻ പാദത്തെ അപേക്ഷിച്ച് അവസാനപാദത്തിൽ 10 കോടി രൂപയുടെ വരുമാന നഷ്ടവും കമ്പനി സഹിക്കേണ്ടി വന്നു. എന്നാൽ ഇതെല്ലാം ചർച്ചയാകുന്നതിൽ നിന്ന് ശ്രദ്ധ തിരിച്ചു കൂടുവാൻ വേണ്ടിയാണോ സാബു ജേക്കബ് കേരളത്തിൽ പ്രഖ്യാപിച്ച 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചത് എന്നും സാമ്പത്തിക രംഗത്തുള്ള ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.