അജ്ഞാത രാജ്യാന്തര നമ്ബരുകളില്‍ നിന്നുള്ള സ്പാം കാളുകള്‍ (സ്പാം: തെറ്റായ ഉദ്ദേശ്യത്തോടെ കൂട്ടത്തോടെ അയയ്ക്കുന്ന ഫോണ്‍ വിളികളും സന്ദേശങ്ങളും) വര്‍ദ്ധിച്ച സാഹചര്യത്തില്‍ വാട്‌സ്‌ആപ്പിന് നോട്ടീസ് അയയ്ക്കുമെന്ന് ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.ഇന്തോനീഷ്യ (+62), വിയറ്റ്‌നാം (+84), മലേഷ്യ (+60), കെനിയ (+254), എത്യോപ്യ (+251) എന്നീ രാജ്യങ്ങളിലെ അന്താരാഷ്ട്ര സ്പാം നമ്ബരുകളില്‍ നിന്നുള്ള ഫോണ്‍ വിളികളും സന്ദേശങ്ങളുമാണ് വാട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്.
ഉപയോക്താക്കളുടെ നമ്ബറുകള്‍ സ്പാം ഏജന്റുമാര്‍ക്ക് ലഭിക്കുന്നത് ഗൗരവമുള്ള കാര്യമാണ്. നമ്ബറുകളുടെ ഡാറ്റാബേസ് അവര്‍ക്ക് ലഭിക്കുണ്ടെങ്കില്‍ അത് സ്വകാര്യത ലംഘനമാണ്. ഇക്കാര്യം പരിശോധിക്കാന്‍ ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
സ്പാം നമ്ബരുകളില്‍ നിന്നുള്ള കാളുകള്‍ വന്നാല്‍ അത് എടുക്കാതിരിക്കുക. ആ നമ്ബര്‍ ഉടന്‍ ബ്ലോക്ക് ചെയ്യുക (വാട്‌സ്‌ആപ്പ് പേജിന്റെ വലതു വശത്ത് മുകളിലുള്ള മൂന്ന് കുത്തുകളില്‍ തൊടുക. തുറന്നു വരുന്ന മെനുവില്‍ നിന്ന് ‘മോര്‍’ തിരഞ്ഞെടുക്കുക. അതില്‍ രണ്ടാമതായി ബ്‌ളോക്ക് ചെയ്യാനുള്ള ഓപ്ഷന്‍ കാണാം). അഞ്ജാത സന്ദേശങ്ങള്‍ക്കൊപ്പമുള്ള ലിങ്കുകള്‍ ക്ലിക്കു ചെയ്യരുത്. ഫോണില്‍ രഹസ്യ സോഫ്റ്റ് വെയർ നിക്ഷേപിച്ച് ബാങ്കിംഗ് ഇടപാടുകളുടെ അടക്കം വിവരങ്ങള്‍ ചോര്‍ത്താന്‍ അതുവഴി അവര്‍ക്ക് സാധിക്കും.ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ പണം സമ്ബാദിക്കാമെന്ന വാഗ്ദാനം നല്‍കുന്ന തട്ടിപ്പും വാട്‌സ്‌ആപ്പില്‍ സാധാരണമാണ്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തല്‍ മാത്രമാണ് അവരുടെ ലക്ഷ്യം.