ബീഹാറിലെ അര്‍വാളില്‍ ജാതി സെന്‍സസിനിടെ ഉണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയാവുന്നത്. ഇവിടെ 40 സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താവിന്റെ പേരായി പറഞ്ഞത് ഒറ്റപ്പേരാണ്, രൂപ്ചന്ദ്. അര്‍വാള്‍ സിറ്റി കൗണ്‍സില്‍ ഏരിയയിലെ വാര്‍ഡ് നമ്ബര്‍ 7 -ല്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കവെയാണ് 40 സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ പേരായി രൂപ്ചന്ദ് എന്ന് പറഞ്ഞത്.
ഇതോടെ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി അന്വേഷണം ആരംഭിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. റെഡ് ലൈറ്റ് ഏരിയ ആയ ഇവിടെ നടത്തിയ സെന്‍സസിനിടെ ഭൂരിഭാഗം സ്ത്രീകളും ഭര്‍ത്താക്കന്മാരുടെയും തങ്ങളുടെ കുട്ടികളുടെ അച്ഛന്റെയും പേരായി പറഞ്ഞത് രൂപ്ചന്ദ് എന്നാണ്. അതേ സമയം തങ്ങളുടെ പിതാവിന്റെ പേരായും മകന്റെ പേരായും രൂപ്ചന്ദ് എന്ന് നല്‍കിയ സ്ത്രീകളും ഉണ്ട്.
ഈ പ്രദേശത്ത് താമസിക്കുന്നത് ലൈംഗിക തൊഴിലാളികളായിരുന്ന സ്ത്രീകളാണ്. ഈ സ്ത്രീകള്‍ക്ക് പലര്‍ക്കും ഭര്‍ത്താക്കന്മാരില്ല. അതിനാല്‍ തന്നെ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സെന്‍സസിന്റെ ഭാഗമായി വിവരങ്ങള്‍ ശേഖരിക്കാന്‍ ആളുകളെത്തിയപ്പോള്‍ ഭര്‍ത്താക്കന്മാരുടെ പേരായി എന്ത് പറയും എന്നത് പലര്‍ക്കും പ്രതിസന്ധിയായി മാറി. അങ്ങനെയാണ് ഇവര്‍ കൂട്ടായിയാലോചിച്ച് രൂപ്ചന്ദ് എന്ന് പറയാൻ തീരുമാനം എടുത്തത്. വര്‍ഷങ്ങളായി പാടിയും നൃത്തം ചെയ്തുമാണ് ഇവിടെയുള്ള സ്ത്രീകള്‍ ഉപജീവനം കഴിക്കുന്നത്. പലര്‍ക്കും കൃത്യമായ വിലാസങ്ങളും ഇല്ല. പലരുടേയും ആധാര്‍ കാര്‍ഡിലും ഭര്‍ത്താക്കന്മാരുടെ പേരായി രൂപ്ചന്ദ് എന്ന് തന്നെയാണ് ഉള്ളത് എന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.