തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലേക്ക്. അടുത്ത മാസമാണ് നാല് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി യുഎഇയിലേക്ക് പോകുന്നത്. പൊതുജന സംവാദമടക്കമുള്ള പരിപാടികള്‍ക്കായാണ് മുഖ്യമന്ത്രി യുഎഇയിലേക്ക് പോകുന്നത്.

യാത്രകള്‍ ഇങ്ങനെ: മേയ് ഏഴിനാകും മുഖ്യമന്ത്രി യുഎഇയിലെത്തുക. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി.രാജീവ്, മുഹമ്മദ് റിയാസ് എന്നിവരുമുണ്ടാകും. കൂടാതെ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘവും മുഖ്യമന്ത്രിയോടൊപ്പം യുഎഇയിലേക്ക് പോകും. സന്ദര്‍ശനത്തിന്‍റെ ഭാഗമായി മേയ് പത്തിന് അദ്ദേഹം പൊതുജന സംവാദത്തില്‍ പങ്കെടുക്കും. സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ യുഎഇയിലെ മലയാളികളെയും നിക്ഷേപകരെയും ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന നിക്ഷേപ സംഗമത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. യുഎഇ സന്ദര്‍ശനത്തിന് ശേഷം തിരികെ നാട്ടിലെത്തുന്ന മുഖ്യമന്ത്രിയുടെ ഷെഡ്യൂളില്‍ ജൂണില്‍ അമേരിക്കന്‍ സന്ദര്‍ശനവുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോക കേരള സഭയുടെ കേരള സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോവുക. ഇതിന് ശേഷം സെപ്റ്റംബറില്‍ സൗദി അറേബ്യയിലേക്കും മുഖ്യമന്ത്രി യാത്ര ചെയ്യും. മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സബ് കമ്മിറ്റിയും രുപീകരിച്ചിട്ടുണ്ട്. ലോക കേരള സഭയുടെ യു.കെ-യുറോപ്പ് മേഖല സമ്മേളനങ്ങളാണ് അവസാനം നടന്നത്. ലണ്ടനില്‍ നടന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നു.

വിമര്‍ശിച്ച്‌ പ്രതിപക്ഷം: അതേസമയം മുഖ്യമന്ത്രിയുടെ വിദേശ പര്യടനങ്ങളെ കുറിച്ച്‌ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു മുന്‍കാലങ്ങളില്‍ നടത്തിയിരുന്നത്. സാമ്ബത്തിക പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമായി തുടരുമ്ബോഴും മുഖ്യമന്ത്രി വിദേശ പര്യടനം നടത്തുകയാണെന്നും കോടികള്‍ ചിലവാക്കിയുള്ള ടൂര്‍ നടത്തുന്ന മുഖ്യമന്ത്രിയുടെ തൊലിക്കട്ടി അപാരമാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചിരുന്നത്. മുഴു പട്ടിണിയിലായ ജനങ്ങള്‍ മരുന്ന് വാങ്ങാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണെന്നും ഇതിനിടയിലാണ് ലോക മലയാള സമ്മേളനം എന്ന പേരില്‍ അമേരിക്കയിലേക്കും സൗദി അറേബ്യയിലേക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ടൂര്‍ പോകാനൊരുങ്ങുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു.

ഇത് ഈ സര്‍ക്കാറിന് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമാണെന്നും എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ് ഈ സര്‍ക്കാറിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. 125 കോടി രൂപയാണ് രണ്ടാം വാര്‍ഷികത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നും സര്‍ക്കാര്‍ ജനങ്ങളുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാത്രയും വിവാദവും: മുമ്ബ് 2022 ഒക്‌ടോബറിലാണ് ലോക കേരള സഭയുടെ യൂറോപ്പ്, യുകെ മേഖല സമ്മേളനം നടന്നിരുന്നത്. അന്നത്തെ മേഖല സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളെ ഒപ്പം കൂട്ടിയത് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. വിദേശ പര്യടനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല, മകള്‍ വീണ, കൊച്ചുമകന്‍ എന്നിവരും പങ്കെടുത്തിരുന്നു. മാത്രമല്ല വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഭാര്യ പാര്‍വതിക്കൊപ്പമാണ് ലണ്ടനിലെത്തിയത്. ഇവരെ കൂടാതെ മന്ത്രിമാരായ പി.രാജീവും വീണ ജോര്‍ജും ലണ്ടന്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക