കുളത്തില്‍ വളര്‍ത്തിയ കരിമീനുകൾ കൂട്ടത്തോടെ ചത്ത നിലയില്‍. എടത്തിരുത്തി പറയന്‍കടവിന് സമീപം താടിക്കാരന്‍ വിന്‍സെന്റിന്റെ കുളത്തിലാണ് കരിമീന്‍ ചത്ത് പൊങ്ങിയത്. ഇന്നലെ ഉച്ചയോടെയാണ് കുളത്തില്‍ മീനുകളെ ചത്ത നിലയില്‍ കണ്ടത്. 16 സെന്റിലുള്ള കുളത്തില്‍ ഏകദേശം 500 കിലോ മീന്‍ ഉണ്ടായിരുന്നതായി വിന്‍സെന്റ് പറഞ്ഞു. നാളെ വിളവെടുക്കാനിരിക്കെയാണ് മീന്‍ കൂട്ടത്തോടെ ചത്ത് പൊങ്ങിയത്.
വര്‍ഷങ്ങളായി മത്സ്യക്കൃഷി നടത്തുന്നയാളാണ് വിന്‍സെന്റ്. കുളം കെട്ടി സംരക്ഷിച്ചാണ് കൃഷി. ചുറ്റുമതിലുമുണ്ട്. ഈസ്റ്റര്‍, വിഷു പ്രമാണിച്ച് മീന്‍ വിളവെടുപ്പ് നടത്തുമെന്ന് വിന്‍സെന്റ് പരസ്യം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നിരവധിപേര്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു.
ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വിന്‍സെന്റ് പറഞ്ഞു. ഫിഷറീസ് വകുപ്പിലും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. വെള്ളത്തിന്റെ സാമ്ബിള്‍ എറണാകുളത്തെ ലാബില്‍ അയച്ച് പരിശോധിച്ചാല്‍ മാത്രമേ കുളത്തില്‍ ആരെങ്കിലും വിഷം കലക്കിയോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ. അതിനുള്ള ശ്രമത്തിലാണ് വിന്‍സെന്റ്.