മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിതരണത്തില്‍ സ്വജനപക്ഷപാതമുണ്ടെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ ലോകായുക്ത നാളെ വിധി പറയും. വെള്ളിയാഴ്ച വിധി പറയേണ്ട കേസുകളുടെ പട്ടികയില്‍ ഈ കേസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വിതരണം സംബന്ധിച്ചാണ് പരാതി. മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് എതിര്‍കക്ഷികള്‍.

പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തത് വിവാദമായിരുന്നു. കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍ എസ് ശശികുമാറാണ് ഹര്‍ജിക്കാരന്‍. വിധി പ്രതികൂലമാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനമൊഴിയേണ്ടി വരും. 2018 സെപ്റ്റംബറില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ 2022 മാര്‍ച്ച്‌ 18നാണ് വാദം പൂര്‍ത്തിയായത്. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദും അടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിയുടെ ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും ഫണ്ട് വകമാറ്റിയെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്റെയും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബത്തിനും ഒപ്പം കോടിയേരി ബാലകൃഷ്ണന്റെ അകമ്ബടിവാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ മരിച്ച പൊലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയെന്ന് പരാതിയില്‍ പറയുന്നു. പണം അനുവദിക്കുന്നതില്‍ നയപരമായ തീരുമാനമെടുക്കാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. കേസില്‍ വിധി പറയാത്തതില്‍ പരാതിക്കാരനായ ആര്‍ എസ് ശശികുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക