ഡൽഹി: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തടവുകാർക്ക് അനുവദിച്ച ഇടക്കാല ജാമ്യവും പരോളും സുപ്രിംകോടതി നീട്ടി. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ തടവുകാരോട് കീഴടങ്ങാൻ ആവശ്യപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ഇടക്കാല ജാമ്യവും പരോളും അനുവദിച്ചതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ അറിയിക്കാൻ സംസ്ഥാന സർക്കാരുകൾക്കും നിർദേശം നൽകി. ഏഴ് വർഷം ശിക്ഷ ലഭിച്ചവരുടെയും, ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ചുമത്തിയ വിചാരണത്തടവുകാരുടെയും വിഷയത്തിൽ സ്വീകരിച്ച നടപടികൾ പ്രത്യേകം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം, ജാമ്യ ഉത്തരവുകൾ ജയിലിൽ എത്തുന്നത് വൈകുന്ന സാഹചര്യം ഒഴിവാക്കാൻ ഇ-സംവിധാനം ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇന്റർനെറ്റ് യുഗത്തിലും പ്രാവിനെ ഉപയോഗിച്ചുള്ള ആശയവിനിമയത്തെയാണ് ജയിൽ അധികൃതർ ആശ്രയിക്കുന്നതെന്ന് കോടതി പരിഹസിച്ചു.