അഡ്വക്കേറ്റ് ജയശങ്കർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. കെഎം മാണിയുടെ മരുമകളും, കേരള കോൺഗ്രസ് മാണി വിഭാഗം ചെയർമാൻ ജോസ് കെ മാണിയുടെ ഭാര്യയുമായ നിഷ ജോസ് പരമ്പരാഗത ക്രൈസ്തവ വസ്ത്രമായ ചട്ടയും, മുണ്ടും, കൗണിയും അണിഞ്ഞു നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വക്കേറ്റ് ജയശങ്കർ ഫേസ്ബുക്കിൽ പരിഹാസ പോസ്റ്റിട്ടത്. ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത് ഇങ്ങനെ: ഫാൻസി ഡ്രസ്സല്ല…പീഡാനുഭവ വാരം പ്രമാണിച്ച് പാലാ കത്തീഡ്രലിൽ സുറിയാനി ക്രിസ്ത്യാനി വനിതകൾ പരമ്പരാഗത വേഷത്തിൽ. കാലം ചെയ്ത മാണി സാറിന്റെ ഏക മരുമകളാണ് ഒത്ത നടുവിൽ.
സമ്മിശ്ര പ്രതികരണമാണ് പോസ്റ്റിനുള്ളത്. കമന്റുകളിൽ ജയശങ്കറിനെതിരെ രൂക്ഷ വിമർശനങ്ങളും ഉയരുന്നുണ്ട്. പ്രധാനമായും വസ്ത്രധാരണത്തെ ചൊല്ലിയുള്ള പരിഹാസത്തിനെതിരെയാണ് വിമർശനങ്ങൾ. കേരള കോൺഗ്രസ് പ്രാദേശിക നേതൃത്വവും ശക്തമായ ഭാഷയിൽ പോസ്റ്റിനെ അപലപിച്ചിട്ടുണ്ട്.
പോസ്റ്റ് പാർലമെന്റ് സീറ്റ് വ്യാമോഹത്തെ പരിഹസിക്കാൻ?
രാഷ്ട്രീയ നിരീക്ഷകർ ഈ പോസ്റ്റിന് വലിയ മാനങ്ങളാണ് കാണുന്നത്. ഇത് വസ്ത്രധാരണത്തെ ചൊല്ലിയുള്ള ഒരു വ്യക്തിപരമായ പരിഹാസം ആയിട്ടല്ല പലരും വിലയിരുത്തുന്നത്. മറിച്ച് അഡ്വക്കേറ്റ് ജയശങ്കർ ഉദ്ദേശിച്ചതും പരിഹസിച്ചതും നിഷ ജോസ് കെ മാണിയുടെ കോട്ടയം പാർലമെന്റ് സ്ഥാനാർത്ഥിത്വം എന്ന ആഗ്രഹത്തെ ആണെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. നേരത്തെ പാലായിലെ പ്രസിദ്ധമായ രാക്കുളി പെരുന്നാളിന് ക്രിസ്മസ് പാപ്പയുടെ വേഷം അണിഞ്ഞ് നാടകവേദിയിലും നിഷ എത്തിയിരുന്നു. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലെ ജോസ് കെ മാണിയുടെ പരാജയത്തിന് ശേഷം പാലായിലെ പൊതുരംഗത്ത് സജീവമല്ലാതിരുന്ന നിഷാ ജോസ് ഇപ്പോൾ പൊതുവേദികളിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നത് ആസന്നമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വ മോഹവും ആയിട്ടാണെന്ന് രാഷ്ട്രീയ വിമർശകർ ആരോപണം ഉയർത്തിയിരുന്നു.