ഇടുക്കി: യുവതിയുടെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം വീട്ടില്‍ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. കട്ടപ്പന കാഞ്ചിയാര്‍ സ്വദേശി വട്ടമുകളേല്‍ അനുമോളെന്ന് വിളിക്കുന്ന വത്സമ്മയുടെ (27) മൃതദേഹമാണ് കണ്ടെത്തിയത്. കിടപ്പുമുറിയില്‍ കട്ടിലിനടിയിലായി കമ്ബിളി പുതപ്പു കൊണ്ട് പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
അനുമോളെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ ബന്ധുക്കള്‍ വീട്ടില്‍ അന്വേഷിച്ച് എത്തുകയായിരുന്നു. വീട് പൂട്ടിയിട്ടിരിക്കുന്നത് കണ്ടതോടെ കതക് തകര്‍ത്ത് അകത്ത് കടന്ന ബന്ധുക്കളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.
കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. അനുമോളും ഭര്‍ത്താവ് ബിജേഷും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മരിച്ച അനുമോള്‍ അധ്യാപികയാണെന്നും ഇവര്‍ തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ അറിയിച്ചു. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്.
അതേസമയം ഇവരുടെ ഭര്‍ത്താവ് ബിജേഷിനെ കാണാനില്ല. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. അനുമോളുടെ മരണ കാരണം എന്താണ് ഭര്‍ത്താവിനെ പിടികൂടിയാല്‍ മാത്രമേ പറയാനാകൂ എന്നും ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.