തൃശൂര്‍ • ‘കണ്ണൂർ എനിക്കു തരൂ’ എന്ന് അമിത് ഷായോട് നേരിട്ടഭ്യർഥിച്ചു സിപിഎമ്മിനെതിരെ സുരേഷ് ഗോപിയുടെ രാഷ്ട്രീയ വെല്ലുവിളി. ജനശക്തി റാലിയിൽ ഷായ്ക്കു മുന്നിൽ സുരേഷ് ഗോപിയുടെ വാക്കുകളിങ്ങനെ: 2024ൽ ഞാനിവിടെ സ്ഥാനാർഥിയാണെങ്കിൽ തൃശൂർ എടുത്തിരിക്കും. അല്ലെങ്കിൽ ഗോവിന്ദാ, കണ്ണൂരാകാം. അമിത് ഷായോടു ഞാൻ അഭ്യർഥിക്കുന്നു, കണ്ണൂർ തരൂ എനിക്ക്. ജയമല്ല പ്രധാനം, സിപിഎമ്മിന്റെ അടിത്തറയിളക്കണം. അതാണു വേണ്ടത്. അത്രമാത്രം കേരളജനതയെ ദ്രോഹിക്കുന്നുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പു സമയത്തു തൃശൂരിലെത്തിയ അമിത് ഷാ തോളിൽ തട്ടി എന്നോടു പറഞ്ഞു, നിങ്ങൾ തീർച്ചയായും ജയിക്കണം. ആ വാക്കുകൾ നൽകിയ ആത്മവിശ്വാസത്തോടെയാണ് ‘ഈ തൃശൂർ ഞാനിങ്ങെടുക്കുവാ’ എന്നു പറഞ്ഞത്. ഏതു ഗോവിന്ദൻ വന്നാലും ശരി, തൃശൂരുകാരേ നിങ്ങളെനിക്കു തന്നാൽ ഈ തൃശൂർ ഞാനിങ്ങെടുക്കും.
കൂലി കൊടുത്തു സർക്കാർ നിയോഗിച്ചിട്ടുള്ള അന്തംകമ്മികളെയും ചൊറിയൻ മാക്രിക്കൂട്ടങ്ങളെയും ഇനിയും ട്രോൾ ചെയ്യാൻ ഞാൻ ക്ഷണിക്കുന്നു. ഇരട്ടച്ചങ്കുണ്ടായത് ‘ലേലം’ സിനിമയിലാണ്. ചില ഓട്ടച്ചങ്കുകളാണിപ്പോൾ ഇരട്ടച്ചങ്ക് ചമഞ്ഞു നടക്കുന്നത്. ഒരു നരേന്ദ്രൻ വടക്കുനിന്നെത്തി കേരളം ഞാനെടുക്കുമെന്നു പറഞ്ഞിട്ടുണ്ടെങ്കിൽ ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും നന്നായി മനസ്സിലാക്കിക്കോളൂ. കേരളം ഞങ്ങൾ എടുത്തിരിക്കും. അത് എന്നായിരിക്കുമെന്നു നിങ്ങളാണു തീരുമാനിക്കേണ്ടത്.
ബ്രഹ്മപുരം ദുരന്തത്തിൽ അനുഭവിക്കുന്നതു മുഴുവൻ അവിടത്തെ ജനതയാണ്. അവർക്ക് ആശ്വാസമേകാൻ നിങ്ങൾ പ്രാപ്തരല്ലെങ്കിൽ ഞാൻ കാലുപിടിച്ച് അപേക്ഷിക്കുകയാണ്, നിങ്ങൾ കേന്ദ്രസർക്കാരിന്റെ സഹായം ആവശ്യപ്പെടൂ. രണ്ടാമതും വോട്ട് ചെയ്തു ഭരണം തന്ന കേരള ജനതയോടു നന്ദി പ്രകടിപ്പിക്കാനുള്ള അവസാന അവസരമാണിത്. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെക്കുറിച്ചുള്ള ആയിരക്കണക്കിനു പരാതികൾ എന്റെ കൈവശമുണ്ട്. ഈ നാട്ടിലെ ജനങ്ങളുടെ ചോരയാണ് സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾ. കേരളത്തിലെ മുഴുവൻ സഹകരണ സ്ഥാപനങ്ങളും ബാങ്കിങ് സർവീസ് റിക്രൂട്മെന്റ് ബോർഡിനു കീഴിലാക്കണം – സുരേഷ് ഗോപി ആവശ്യപ്പെട്ടു.
ജനകീയ പ്രതിരോധ ജാഥയുമായി തൃശൂരിലെത്തിയപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സുരേഷ് ഗോപി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ വിമർശിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലായിരുന്നു സുരേഷ് ഗോപിയുടെ രൂക്ഷമായ പ്രതികരണം.
featured image: Courtsey Malayala Manorama