ന്യൂയോര്‍ക്ക്: ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കുന്ന യുഎസ് ധനകാര്യ സ്ഥാപനം സിലിക്കണ്‍ വാലി ബാങ്ക് തകര്‍ന്നു. വെള്ളിയാഴ്ചയാണ് ബാങ്ക് തകര്‍ന്ന വിവരം നിക്ഷേപകരെ അറിയിച്ചത്. ബാങ്ക് പൂട്ടിയ യുഎസ് റെഗുലേറ്ററി ബോര്‍ഡ് നിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. രണ്ടു ബില്യന്‍ ഡോളറാണ് ബാങ്കിനുണ്ടായ നഷ്ടം.
2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ബാങ്കിങ് മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്. ബാങ്ക് ഷെയറുകള്‍ ആഗോള വ്യാപാരമേഖലയില്‍ കുത്തനെ ഇടിഞ്ഞു. സിലിക്കണ്‍ വാലി ബാങ്കിന്റെ ഷെയറുകള്‍ 48 മണിക്കൂര്‍ കൊണ്ട് കുത്തനെ ഇടിഞ്ഞതോടെ ബാങ്ക് തകര്‍ച്ച നേരിടുകയായിരുന്നു. സിലിക്കണ്‍ വാലിയുടെ നിക്ഷേപം നടത്തിയിരുന്നത് യുഎസ് ബോണ്ടുകളിലൂടെയായിരുന്നു.
വിലക്കയറ്റം നിയന്ത്രിക്കുന്നതിനു ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ വര്‍ഷം മുതല്‍ പലിശ നിരക്ക് ഉയര്‍ത്തിയതോടെ ബോണ്ടുകളുടെ മൂല്യവും ഇടിയുകയായിരുന്നു. കോവിഡ് വ്യാപനത്തോടെ സ്റ്റാര്‍ട്ടപ്പുകളിലുള്ള ഫണ്ടിങ്ങും കുറഞ്ഞു. തുടര്‍ന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചു. ഇതോടെയാണ് ബാങ്ക് തകര്‍ച്ച നേരിട്ടത്. ബാങ്ക് പൂട്ടിയതോട് കൂടി 175 ബില്യന്‍ ഡോളര്‍ നിക്ഷേപം ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലായി. നിലവില്‍ നാഷനല്‍ ബാങ്ക് ഓഫ് സാന്റ ക്ലാര എന്ന പേരില്‍ എഫ്ഡിഐസി പുതിയ ബാങ്ക് ആരംഭിച്ചു. തുടര്‍ന്ന് സിലിക്കന്‍ വാലി ബാങ്കിന്റെ ആസ്തി ഈ ബാങ്കിലേക്ക് മാറ്റി. ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളും തിങ്കളാഴ്ച തുറക്കുമെന്ന് എഫ്ഡിഐസി അറിയിച്ചു.