കൊടും ചൂടില്‍ നിന്ന് കേരളത്തിന് തത്കാലം രക്ഷയില്ലെന്ന് മുന്നറിയിപ്പ്. കേരളത്തില്‍ ചൂട് കഠിനമാകുമെന്നാണ് അറിയിപ്പ്. ചൂട് മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാകും ഏറ്റവുമധികം കഠിനമാകുക. തലസ്ഥാനമടക്കം മൂന്ന് ജില്ലകളില്‍ സൂര്യാതപ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് സൂര്യാതപ മുന്നറിയിപ്പ്.
സംസ്ഥാനത്ത് ചൂട് കൂടുന്നതനുസരിച്ച് നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കരുതല്‍ വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ നല്ല വെള്ളവും ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്നും ഉറപ്പ് വരുത്തണം. പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും അറിയിപ്പില്‍ പറയുന്നു.
ഇന്നലെ സംസ്ഥാനത്തെ താപസൂചിക ഭൂപടം ദുരന്ത നിവാരണ വകുപ്പ് പ്രസീദ്ധീകരിച്ചിരുന്നു. താപനിലയും അന്തരീക്ഷത്തിലെ ഈര്‍പ്പവും ചേര്‍ന്ന് യഥാര്‍ത്ഥത്തില്‍ അനുഭവപ്പെടുന്ന ചൂടിന്റെ അളവ് വ്യക്തമാക്കാനാണ് താപസൂചിക ഭൂപടം. അനുഭവഭേദ്യമാകുന്ന ചൂടിനെ സൂചിപ്പിക്കാന്‍ പല വികസിത രാഷ്ട്രങ്ങളും താപസൂചിക ഉപയോഗിച്ച് വരുന്നു. ഒരു തീരദേശ സംസ്ഥാനമായ കേരളത്തില്‍ അന്തരീക്ഷ ആര്‍ദ്രത പൊതുവെ കൂടുതലായിരിക്കും. ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്ബോള്‍ ചൂട് മൂലമുള്ള അസ്വസ്ഥതകളും വര്‍ദ്ധിക്കുന്നു.
കേരളത്തില്‍ പൊതുവെ ചൂട് കൂടുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഓട്ടോമാറ്റിക്ക് കാലാവസ്ഥ മാപിനികള്‍ വഴി ലഭ്യമാകുന്ന താപനില, ആപേക്ഷിക ആര്‍ദ്രത എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഠനാവശ്യങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് താപസൂചിക ഭൂപടം തയ്യാറാക്കിയിട്ടുള്ളത്. ഈ ഭൂപടം പ്രകാരം തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ , ആലപ്പുഴ ജില്ലകളിലെ ചിലയിടങ്ങളില്‍ ഇന്നലെ അനുഭവപ്പെട്ടത് കൊടും ചൂടാണ്. 54 ഡിഗ്രി സെല്‍ഷ്യസാണ് ഈ ജില്ലകളിലെ താപനില സൂചിക അഥവാ ഹീറ്റ്‌ഇന്‍ഡക്സ്. ഏഴ് ജില്ലകളില്‍ സൂര്യാഘാത സാധ്യത മുന്നറിയിപ്പും ഇന്നലെ ഉണ്ടായിരുന്നു. കണ്ണൂര്‍, കോഴിക്കോട് , എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇന്നലെ സൂര്യാഘാത സാധ്യത പ്രവചിച്ചിരുന്നത്. ഇന്നത്തെ താപസൂചിക ഭൂപടം അധികം വൈകാതെ പ്രസിദ്ധീകരിക്കും.