തിരുവനന്തപുരം: കോളേജ് വിട്ട് വീട്ടിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കവെ, അമിതവേഗത്തിലെത്തിയ കാറിടിച്ച്‌ മരിച്ച ശ്രഷ്ഠയ്ക്ക് ഇന്നലെയാണ് സഹപാഠികള്‍ അടക്കമുള്ളവര്‍ അന്ത്യയാത്രാമൊഴി നല്‍കിയത്. ബുധനാഴ്ച വൈകിട്ട് കല്ലമ്ബലത്ത് ദേശീയപാതയില്‍ ആഴാംകോണം ജംഗ്ഷനിലായിരുന്നു അപകടം. ശ്രേഷ്ഠ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചിരുന്നു. ശ്രേഷ്ഠയുടെ മരണത്തിന്റെ ആഘാതം താങ്ങാനാവാതെ ഉറ്റസുഹൃത്തായ യുവാവ് ആത്മഹത്യ ചെയ്തത് സഹപാഠികളെ വീണ്ടും വേദനയിലാക്കി.

ആലംകോട് പുളിമൂട് പ്രസന്നാഭവനില്‍ പുഷ്പ്പരാജന്‍ പ്രമീള ദമ്ബതികളുടെ മകന്‍ അശ്വിന്‍ രാജ് (22) ആണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ ആത്മഹത്യ ചെയ്തത്. അശ്വിന്‍ രാജിന്റെ ഉറ്റസുഹൃത്തായിരുന്നു ആറ്റിങ്ങല്‍ സ്വദേശിയായ ശ്രേഷ്ഠ. ഇന്നലെ വൈകുന്നേരത്തോടെ ശ്രേഷ്ഠയുടെ മരണാന്തര ചടങ്ങില്‍ പങ്കെടുത്ത് വീട്ടില്‍ മടങ്ങിയെത്തിയ ശേഷം അശ്വിന്‍ മുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ അശ്വിനെ കാണപ്പെട്ടത്. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ശ്രേഷ്ഠയുടെ മരണത്തില്‍ അശ്വിന്‍ രാജ് മാനസികമായി വളരെ വിഷമത്തില്‍ ആയിരുന്നെന്നും സ്‌കൂള്‍ പഠന കാലം മുതലുള്ള സുഹൃത്തിന്റെ പെട്ടെന്നുള്ള വേര്‍പാട് താങ്ങാവുന്നതിലും അപ്പുറമായിരുന്നു എന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്.

കടുവാപ്പള്ളി കെടിസിടി ആര്‍ട്‌സ് കോളേജിലെ ഒന്നാംവര്‍ഷ എംഎ ഇംഗ്‌ളീഷ് വിദ്യാര്‍ത്ഥിനി ആറ്റിങ്ങല്‍ മാമം ശ്രീസരസില്‍ വിജയകുമാറിന്റെയും മഞ്ജുവിന്റെയും മകള്‍ ശ്രേഷ്ഠ എം വിജയ് (22) ആണ് അപകടത്തില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ചാത്തന്‍പാറ കല്ലമ്ബള്ളി വീട്ടില്‍ സഫിന്‍ഷാ (21), കോരാണി ഇടയ്‌ക്കോട് ആസിയ മന്‍സിലില്‍ ആസിയ (21) എന്നിവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബുധനാഴ്ച വൈകുന്നേരം 3.15-ഓടെ ദേശീയപാതയില്‍ മണമ്ബൂര്‍ ആഴാംകോണം ജങ്ഷനിലായിരുന്നു അപകടം. കല്ലമ്ബലത്തുനിന്ന് ആറ്റിങ്ങലിലേക്കു വന്ന സ്വകാര്യബസ് ആഴാംകോണം ജങ്ഷനില്‍ നിര്‍ത്തി വിദ്യാര്‍ത്ഥികളെ കയറ്റുമ്ബോള്‍, കൊല്ലത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു പോയ കാര്‍ നിയന്ത്രണം വിട്ട് ബസിന്റെ ഇടതുവശത്തുകൂടി വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കുട്ടികള്‍ പല ഭാഗത്തേക്കു തെറിച്ചുവീണു.

പരിക്കേറ്റവരെ നാട്ടുകാരും യാത്രക്കാരും പൊലീസും ചേര്‍ന്ന് വിവിധ വാഹനങ്ങളില്‍ കയറ്റി ചാത്തമ്ബാറ കെടിസിടി. ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതേസമയം വാഹനത്തിനടയില്‍പ്പെട്ട ശ്രേഷ്ഠ അപകടസ്ഥലത്തുതന്നെ മരിച്ചിരുന്നു. ശ്രേഷ്ഠയുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങുകയായിരുന്നു എന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.കാറോടിച്ചിരുന്ന കൊല്ലം അഞ്ചാലുംമൂട് സ്വദേശി ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക