ബ്രഹ്മപുരത്തെ പുക കാരണം മുമ്പ് ആമസോൺ കാടുകളിലെ തീയണയ്ക്കാൻ ബ്രസീൽ എംബസിക്ക് മുമ്പിൽ പ്രതിക്ഷേധിച്ച ആളുകളെയൊന്നും കാണാൻ കഴിയുന്നില്ല എന്ന് പരിഹാസവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെയും രാജ്യസഭാ എംപി എ എ റഹീമിനെയും ആണ് ശോഭ ലക്ഷ്യമിട്ടത്. ഫേസ്ബുക്കിലൂടെയാണ് ശോഭ സുരേന്ദ്രൻ വിമർശനം ഉന്നയിച്ചത്.
ആമസോൺ കാടുകളിലെ കാട്ടുതീ നിയന്ത്രിക്കാൻ ആകാത്ത ബ്രസീൽ സർക്കാരിനെതിരെ ഡെൽഹിയിലെ ബ്രസീൽ എംബസിക്ക് മുമ്പിൽ ഡിവൈഎഫ്ഐയെ പ്രതിനിധീകരിച്ച് സമരം ചെയ്ത റിയാസിന്റെയും, റഹീമിന്റെയും ചിത്രം പങ്കു വച്ചുകൊണ്ടാണ് ശോഭയുടെ പരിഹാസം. ആമസോൺ കാടുകളിലെ കാട്ടുതീ നിയന്ത്രിക്കാൻ തയാറാകാത്ത ബ്രസീൽ സർക്കാരിനെതിരെ അഞ്ചുവർഷം മുമ്പ് ഡിവൈഎഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്. അന്നത്തെ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് ഡല്‍ഹിയിലെ ബ്രസീല്‍ എംബസിക്ക് മുന്നിൽ ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചത്.
ബ്രഹ്മപുരം മാലിന്യത്തിന് തീപിടിച്ച വിഷയം സിപിഎമ്മിനെ വലിയ രീതിയിൽ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്. എട്ടു ദിവസമായിട്ടും പുക നിയന്ത്രണവിധേയമാക്കുവാൻ സാധിച്ചിട്ടില്ല. മാലിന്യ സംസ്കരണത്തിനുള്ള കരാർ വൈക്കം വിശ്വൻ എന്ന ഉന്നതനായ സിപിഎം നേതാവിന്റെ മകളുടെ ഭർത്താവ് അനധികൃതമായി ഭരണ സ്വാധീനം ഉപയോഗിച്ച് കൈക്കലാക്കിയതാണ് എന്ന ആരോപണവും സിപിഎമ്മിന് തിരിച്ചടിയാണ്. ഇതിനെല്ലാം പുറമേയാണ് ആമസോൺ വിഷയത്തിൽ സമരം ചെയ്ത നേതാക്കൾ കേരളത്തിൽ പ്രതിഷേധിക്കാത്തത് ചൂണ്ടിക്കാട്ടി ശോഭാസുരേന്ദ്രന്റെ പരിഹാസം. ഏതായാലും വിഷയം ഏറ്റുപിടിച്ച് ഡിവൈഎഫ്ഐക്കെതിരെ വ്യാപക പരിഹാസമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.