ഹൈദരാബാദ്: പരീക്ഷയ്ക്ക് മാര്‍ക്കു കുറഞ്ഞതിന്റെ പേരില്‍ അദ്ധ്യാപകന്‍ പരസ്യമായി അവഹേളിച്ചതില്‍ മനം നൊന്ത് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു. ഹൈദരാബാദ് നാര്‍സിംഗിയിലെ ശ്രീചൈതന്യ ജൂനിയര്‍ കോളജിലെ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായ സാത്വിക് ആണ് അദ്ധ്യാപകന്‍ വഴക്കു പറഞ്ഞ അതേ ക്ലാസ്മുറിയിലെത്തി തൂങ്ങി മരിച്ചത്. ഈ കോളജില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ത്ഥികളെ മറ്റുള്ളവര്‍ക്കു മുന്നില്‍ വച്ചു പരസ്യമായി അടിക്കുകയും കണ്ണുപൊട്ടുന്ന രീതിയില്‍ ചീത്ത വിളിക്കുകയും ചെയ്യാറുണ്ടെന്ന ആക്ഷേപം ശക്തമാണ്. ഇഥിനിടയിലാണ് സാത്വികിന്റെ ആത്മഹത്യ.

കഴിഞ്ഞ പരീക്ഷയില്‍ സാത്വികിനും മാര്‍ക്ക് കുറവായിരുന്നു. ഇതിന്റെ പേരില്‍ മറ്റു വിദ്യാര്‍ത്ഥികളുടെ മുന്നില്‍വച്ച്‌ അദ്ധ്യാപകന്‍ മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തു. ഇതോടെ അദ്ധ്യാപകനെതിരെ പ്രിന്‍സിപ്പലിനു പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇതോടെ അദ്ധ്യാപകന്‍ പ്രതികാര നടപടി തുടങ്ങി. ഇതു സഹിക്കാവുന്നതിലും അപ്പുറമായതോടെയാണ് കുട്ടിയുടെ ആത്മഹത്യ. കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലില്‍ നിന്നിറങ്ങിയ സാത്വിക് അതേ ക്ലാസ് മുറിയിലെത്തി തൂങ്ങി മരിക്കുക ആയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാത്വികിനെ കാണാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണു തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കാന്‍ കോളജ് അധികൃതരോടു സഹായം ചോദിച്ചെങ്കിലും തയ്യാറായില്ലെന്നും ആരോപണമുണ്ട്. മരണവിവരം പുറത്തായതോടെ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധമാണുണ്ടായത്. സംഭവത്തില്‍ അദ്ധ്യാപകന്‍ കോളജ് പ്രിന്‍സിപ്പല്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒളിവില്‍പോയ ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങിയതായി ഹൈദരാബാദ് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക