ബ്രിട്ടനിലെ ലീഡ്സിൽ ബസ് കാത്തുനിന്ന മലയാളി വിദ്യാർഥിനി കാറിടിച്ച് മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കൽ പട്ടത്തിൻകര അനിൽകുമാർ – ലാലി ദമ്പതികളുടെ മകൾ ആതിര അനിൽ കുമാർ (25) ആണ് മരിച്ചത്. ഭർത്താവ് രാഹുൽ ശേഖർ മസ്കത്തിൽ ഉദ്യോഗസ്ഥനാണ്. ഇവർക്ക് ഒരു മകളുമുണ്ട്. ലീഡ്സിലെ ബെക്കറ്റ് യൂണിവേഴ്സിറ്റിയിലെ പ്രോജക്ട് മാനേജ്മെന്റ് വിദ്യാർഥിനിയാണ് മരിച്ച പെൺകുട്ടി.
ബ്രാഡ്ഫോർഡ് ആശുപത്രി മോർച്ചറിയിലാണ് ഇപ്പോൾ ആതിരയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. അപകടത്തിൽ മറ്റൊരാൾക്കും പരുക്കുണ്ട്. ഇയാളുടെ പരുക്കുകൾ ഗുരുതരമല്ല. ആതിര ഉൾപ്പെടെ നിരവധിപേർ കാത്തുനിന്ന ബസ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. ആതിര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് റിപ്പോർട്ടുകൾ.
ഒരുമാസം മുമ്പു മാത്രമാണ് ആതിര പഠനത്തിനായി ലീഡ്സിൽ എത്തിയത്. ലീഡ്സ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഡോ. സാബു ഘോഷും സഹപ്രവർത്തകരും പൊലീസുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇന്നലെ രാവിലെ 8.28നായിരുന്നു ലീഡ്സിലെ ആംലിക്കു സമീപം സ്റ്റാനിംഗ് ലീ റോഡിലുള്ള ബസ് സ്റ്റോപ്പിൽ അതിദാരുണമായ ദുരന്തം ഉണ്ടായത്.
ചെറുപ്പക്കാരിയായ ഒരു സ്ത്രീ ഓടിച്ച വോക്സ്‌വാഗൺ ഗോൾഫ് കാറാണ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിന്റെ തിട്ടയിലേക്ക് ഇടിച്ചുകയറിയത്. വെസ്റ്റ് യോർക്ക്ഷെയർ പൊലീസ് എയർ ആംബുലൻസിന്റെ സഹായത്തോടെയാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. കറോടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെത്തുടർന്ന് ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു.