മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ പറഞ്ഞിട്ടാണ് തിരുവനന്തപുരത്ത് ലോക്കര്‍ തുറന്നതെന്ന് മൊഴി നല്‍കി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍. കൊച്ചിയിലെ ഇഡി ഓഫീസില്‍ പത്തു മണിക്കൂര്‍ നീണ്ട മൊഴിയെടുക്കലിനിടെയാണ് വേണുഗോപാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. വേണുഗോപാലിന്റെയും സ്വപ്നാ സുരേഷിന്റെയും പേരിലുള്ള ഈ ലോക്കറില്‍ നിന്നുമാണ് ലൈഫ്മിഷന്‍ അഴിമതിക്കേസിലെ കോഴത്തുകയായ ഒരുകോടി രൂപ പിന്നീട് കണ്ടെടുത്തത്.
ലോക്കറില്‍ വയ്ക്കുന്നതിനായി സ്വപ്ന ആദ്യം കൊണ്ടുവന്ന 30 ലക്ഷത്തെപ്പറ്റി താനും ശിവശങ്കറും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നെന്നും വേണുഗോപാലിന്റെ മൊഴിയിലുണ്ട്. കോഴ ഇടപാടിനെപ്പറ്റി താന്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്ന് ശിവശങ്കര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് വേണുഗോപാലിന്റെ ഈ മൊഴി. ലൈഫ് മിഷന്‍ കോഴ ഇടപാട് കേസില്‍ ചൊവ്വാഴ്ച ആണ് ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്യുന്നത്. തുടര്‍ച്ചയായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് ശിവശങ്കറെ അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രിക്കും കുരുക്കാകും
മുഖ്യമന്ത്രിക്ക് വിനയാകുന്നതാണ് ചാർട്ടേഡ് അക്കൗണ്ടന്റ് നൽകിയ മൊഴി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സംസ്ഥാന സർക്കാരിൻറെ പ്രധാന പദ്ധതിയിൽ കൈക്കലാക്കിയ കോഴപ്പണം സ്വപ്നയുടെ ഒളിപ്പിച്ചു എന്നത് ഗൗരവകരമായ ആരോപണമാണ്. ഇതോടെ സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തന്നെ സംശയനിഴലിലാകുകയാണ്.