പത്തനംതിട്ട: ഇന്നലെ നടന്ന ഡിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. വി ആര്‍ സോജിക്ക് മര്‍ദനമേറ്റതായി പരാതി. ഇത് സംബന്ധിച്ച്‌ കെപിസിസിക്കും പത്തനംതിട്ട എസ്‌എച്ച്‌ഒയ്ക്കും പരാതി നല്‍കിയതായി വി ആര്‍ സോജി അറിയിച്ചു. തട്ട ഹരികുമാര്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് നഹാസ് പത്തനംതിട്ട എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി.

ഡിസിസി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്ബിലിന്‍റെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന ഡിസിസി എക്‌സിക്യൂട്ടീവ് യോഗം കെപിസിസി ജനറല്‍ സെക്രട്ടറി എം എ നസീറാണ് ഉദ്ഘാടനം ചെയ്‌തത്. ഇതിനിടെ തനിക്ക് കുറച്ച്‌ കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ് മുന്‍ ഡിസിസി പ്രസിഡന്‍റ് പി മോഹന്‍രാജ് മൈക്കെടുത്തു.പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്ബില്‍ മൈക്ക് തിരികെ വാങ്ങി, സംസാരിക്കാനുള്ള സമയം പിന്നീട് നല്‍കാമെന്ന് അറിയിച്ചു. ഇതിനു ശേഷം നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് മുന്‍ ഡിസിസി പ്രസിഡന്‍റുമാരായ അഡ്വ. കെ ശിവദാസന്‍ നായരും പി മോഹന്‍രാജും സംസാരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് പന്തളം തെക്കേക്കരയില്‍ നിന്നുള്ള മഹിള കോണ്‍ഗ്രസ്‌ നേതാവ് ലാലി ജോണ്‍ ഡിസിസി ജനറല്‍ സെക്രട്ടറി വി ആര്‍ സോജിയെ രൂക്ഷമായി വിമര്‍ശിച്ചു.പന്തളം ബ്ലോക്ക് പഞ്ചായത്തിലെ ഒരു തെരഞ്ഞെടുപ്പ് കേസില്‍ സിപിഎം നേതാവിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് സോജിയാണെന്നും ആ വിവരം ചോദിച്ച തന്നെ അസഭ്യം പറഞ്ഞുവെന്നും ലാലി ആരോപിച്ചു. ഇതിന് മറുപടി നല്‍കാന്‍ തനിക്ക് അവസരം നല്‍കണമെന്ന് സോജി അറിയിച്ചു. ഇതനുസരിച്ച്‌ വേദിയിലേക്ക് ചെന്നപ്പോള്‍ തട്ട ഹരികുമാര്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് നഹാസ് പത്തനംതിട്ട എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് സോജിയുടെ പരാതി.

ഇതിനിടെ യോഗത്തില്‍ മുതിര്‍ന്ന നേതാവ് പി ജെ കുര്യനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. ഇതോടെ ഡിസിസി ഓഫിസിന്‍റെ കതക് ചവിട്ടി പൊളിക്കാന്‍ ശ്രമിച്ചതിന് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌ത മുന്‍ ഡിസിസി പ്രസിഡന്‍റ് ബാബു ജോര്‍ജിനെതിരെ പി ജെ കുര്യന്‍ പ്രതികരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാബു ജോര്‍ജ് പണം വാങ്ങിയാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയതെന്ന ഗുരുതര ആരോപണമാണ് പി ജെ കുര്യന്‍ ഉന്നയിച്ചത്.

ജില്ലയില്‍ പാര്‍ട്ടിയെ ഇല്ലാതാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ബാബു ജോര്‍ജ് ഡിസിസി പ്രസിഡന്‍റായിരിക്കെ നടത്തിവന്നതെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പി ജെ കുര്യന്‍ നടത്തിയ വെളിപ്പെടുത്തല്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക