വാഹന പരിശോധനക്കിടെ പിഴയുടെ പേരില്‍ വന്‍ തുക ഈടാക്കുന്നതായി ആരോപണം. മകന്റെ ബൈക്കിന് മലിനീകരണ സര്‍ടിഫിക്കറ്റ് ഇല്ലാത്തതിന് പൊലീസ് 2000 രൂപ പിഴ ചുമത്തിയെന്ന് പിതാവ്. റിട്ടയേര്‍ഡ് ഡി എഫ് ഒ ആണ് മകനുണ്ടായ അനുഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

മഞ്ചേരി പൊലീസിനെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി ഏഴാം തീയതിയാണ് സംഭവം നടന്നതെന്നാണ് അദ്ദേഹം പറയുന്നത്. 250 രൂപ ഈടാക്കേണ്ട സ്ഥാനത്തായിരുന്നു പൊലീസിന്റെ അമിത പിഴ ചുമത്തല്‍. പിന്നീട് ഇതേക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ 1750 രൂപ തിരികെ നല്‍കിയതായും പിതാവ് ഫേസ്ബുകില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ രൂപം:

ഈ കഴിഞ്ഞ ജനുവരി ഏഴാം തീയതി എന്റെ മകന്‍ ബൈകില്‍ സഞ്ചരിക്കുമ്ബോള്‍ മഞ്ചേരി പൊലീസ് ചെക്കിങ്ങിനു വേണ്ടി കൈ കാണിച്ചു. യാത്രാ രേഖകള്‍ പരിശോധിച്ചപ്പോള്‍ പൊലൂഷന്‍ സര്‍ടിഫിക്കറ്റ് ഇല്ല എന്ന് ബോധ്യപ്പെട്ടു. ആയതിന്റെ അടിസ്ഥാനത്തില്‍ മകന്‍ എന്നെ ഫോണ്‍ ചെയ്യുകയും പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപ ഫൈന്‍ ഇട്ടിട്ടുണ്ടെന്നും പൈസ അയച്ചു തരാന്‍ ആവശ്യപ്പെടുകയും ചെയ്തു.

മകന്റെ ആവശ്യപ്രകാരം 2000 രൂപ ഞാന്‍ അവന്റെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ ചെയ്തു. ശേഷം മകന്റെ അക്കൗണ്ടില്‍ നിന്ന് വാഹനം പരിശോധിച്ച ഉദ്യോഗസ്ഥനായ മഞ്ചേരി എസ് ഐയുടെ അക്കൗണ്ടിലേക്ക് 2000 രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. ദിവസങ്ങള്‍ക്കു ശേഷം മൊബൈലില്‍ മെസ്സേജ് പരിശോധിക്കുമ്ബോള്‍ പൊലൂഷന്‍ ഇല്ലാത്തതിന് 250 രൂപയുടെ റസീറ്റ് ശ്രദ്ധയില്‍പ്പെട്ടു.

ഉടന്‍തന്നെ മകനെ വിളിച്ചു ശകാരിച്ചു. കാരണം 250 രൂപയുടെ ഫൈന്‍ അടക്കാന്‍ എന്തിനാണ് 2000 ഗൂഗിള്‍ പേ ചെയ്യാന്‍ പറഞ്ഞത് എന്ന് ചോദിച്ചു. അപ്പോള്‍ മകന്‍ പറഞ്ഞത് 250 രൂപയുടെ റസീറ്റേ നല്‍കുകയുള്ളൂ, ബാക്കി പൈസ സര്‍ക്കാറിലേക്ക് ആണ് (1750) എന്നാണ് പോലീസുകാര്‍ പറഞ്ഞത് എന്ന് മകന്‍ അറിയിച്ചു. ഉടനെ ഞാന്‍ മഞ്ചേരി എസ് ഐയുമായി ഫോണില്‍ ബന്ധപ്പെട്ടു. കുറച്ചു ദിവസം മുമ്ബ് നടന്നത് ആയതുകൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല എന്നും, അങ്ങനെ 2000 വാങ്ങിക്കുകയില്ല എന്നും അറിയിച്ചു.

അപ്പോള്‍ ഉടന്‍തന്നെ മകന്റെ മൊബൈലില്‍ നിന്നും പൈസ അയച്ചു കൊടുത്തിട്ടുള്ള സ്‌ക്രീന്‍ഷോട്ട് എസ്‌ഐ ക്ക് അയച്ചുകൊടുത്തിട്ട് ഞാന്‍ റിട്ടയേര്‍ഡ് ഡി എഫ് ഒ ആണെന്നും നിയമനടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തപ്പോള്‍ മിനിറ്റുകള്‍ക്കകം ക്ഷമാപണത്തോടെ 1750/= തിരിച്ചു ഗൂഗിള്‍ പേ ചെയ്തു തന്നു.ഞാന്‍ ഒരു റിട്ടയേഡ് ഉദ്യോഗസ്ഥന്‍ ആയതുകൊണ്ട് ഉടന്‍തന്നെ വിഷയത്തിന് പരിഹാരമായി. ആദ്യം ഒരു സാധാരണ പൗരനായി സംസാരിച്ചപ്പോള്‍ തിരിച്ച്‌ പോലീസായി പ്രതികരിച്ചു. ഉദ്യോഗസ്ഥനായി സംസാരിച്ചപ്പോള്‍ മാന്യമായി സംസാരിച്ചു. സാധാരണക്കാരന് എന്ന് നീതി പുലരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക